Pages

Tuesday, November 29, 2011

തര്‍പ്പണവും ശ്രാദ്ധവും

തര്‍പ്പണവും ശ്രാദ്ധവും

 
തര്‍പ്പണം എന്നുപറഞ്ഞാല്‍ തൃപ്തിപ്പെടുത്താന്‍ വേണ്ടി ചെയ്യുന്ന കര്‍മ്മം എന്നാണ്‌. പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ അവര്‍ക്ക്‌ ഭക്ഷമം നല്‍കുക എന്നതാണ്‌ തര്‍പ്പണം. മാതാപിതാക്കളുടെ മുറിയില്‍ നാല്‌ തലമുറകള്‍ മുമ്പുവരെയുള്ളവരെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ്‌ തര്‍പ്പണം ചെയ്യേണ്ടത്‌. തര്‍പ്പണം നടത്തേണ്ടത്‌ നദിക്കരയിലോ സമുദ്രതീരത്തോ വച്ചാണ്‌. ശ്രാദ്ധം എന്നുപറയുന്നത്‌ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടത്‌. ശ്രാദ്ധം എന്നു പറയുന്ന ശ്രദ്ധാപൂര്‍വ്വം ചെയ്യപ്പെടുന്ന കര്‍മ്മത്തെയാമ്‌. മരിച്ചുപോയ മുന്‍തലമുറയില്‍പ്പെട്ടവരെ പ്രേതലോകത്തില്‍ നിന്ന്‌ പിതൃലോകത്തിലേക്ക്‌ പോകുവാന്‍ സഹായിക്കുന്ന കര്‍മ്മത്തെയാണ്‌ ശ്രാദ്ധം എന്ന കര്‍മ്മംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. എല്ലാ മാസവും ശ്രാദ്ധം നടത്തണമെന്നാണ്‌ പറയുന്നത്‌. കാരണം നമ്മുടെ രണ്ടു പക്ഷങ്ങള്‍ കൂടിയതാണ്‌ (കറുത്തപക്ഷം, വെളുത്തപക്ഷം) പിതൃക്കളുടെ ഒരു ദിവസം അതില്‍ കറുത്തപക്ഷം, പിതൃക്കളുടെ പകലും വെളുത്തപക്ഷം അവരുടെ രാത്രിയുമാണ്‌. അതില്‍ കറുത്തപക്ഷത്തിലെ രഅമാവാസി ദിവസമാണ്‌ ശ്രാദ്ധത്തിന്‌ പറ്റിയ ദിവസം. അപ്പോള്‍ എല്ലാ മാസത്തിലേയും കറുത്തപക്ഷ അമാവാസിക്ക്‌ ശ്രാദ്ധം നടത്തിയാല്‍ പിതൃക്കള്‍ക്ക്‌ എല്ലാ ദിവസവും ശ്രാദ്ധം നടത്തയ ഫലമാണ്‌ ഉണ്ടാകുന്നത്‌. ശ്രാദ്ധ ദിവസത്തിന്റെ തലേ ദിവസം പിതൃക്കളോടുള്ള ആദരവ്‌ പ്രകടിപ്പിച്ചുകൊണ്ട്‌ (അവരെപ്പറ്റി ചിന്തിച്ച്‌) മാനസികവും, ശാരീരവും വാചികവുമായ ശുദ്ധിയോടെ ഒരു നേരം സൂര്യാസ്തമയത്തിന്‌ മുമ്പ്‌ ഭക്ഷണം കഴിക്കുക.
ശ്രാദ്ധ ദിവസം രാവിലെ കുളിച്ച്‌ ശുദ്ധമായി ആദ്യം തര്‍പ്പണം നടത്തുക. അതിന്‌ ശേഷം ലഘുവായ ഭക്ഷണം കഴിക്കുക. പിന്നീട്‌ വിഭവങ്ങളോടുകൂടിയ ഭക്ഷണം ഒരുക്കി ഉച്ചയ്ക്ക്‌ ശ്രാദ്ധമൂട്ടുക, പിതൃക്കളെ ഉദ്ദേശിച്ച്‌ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ, മറ്റ്‌ മുതിര്‍ന്ന പ്രായക്കാരെയോ, ജ്ഞാനികളെയോ, സജ്ജനങ്ങളെയോ ക്ഷണിച്ച്‌ ആദരിച്ച്‌ അവര്‍ക്ക്‌ ഭക്ഷണം നല്‍കുക. ഈ സമയത്ത്‌ മരിച്ചുപോയ പിതൃക്കള്‍ക്കായി രണ്ട്‌ ഉരുള ചോറും അല്‍പം കറിയും ഒരു ഇലയിലാക്കി വീടിന്‌ വെളിയില്‍ ഉയര്‍ന്ന സ്ഥലത്ത്‌ വയ്ക്കുക. അത്‌ കാക്കയോ മറ്റ്‌ പക്ഷികളോ ഭക്ഷിച്ചാല്‍ പിതൃക്കള്‍ക്ക്‌ തൃപ്തിയായി എന്നൊരു വിശ്വാസം ശക്തിയായി നിലനില്‍ക്കുന്നുണ്ട്‌. എല്ലാ മാസവും ശ്രാദ്ധം നടത്താന്‍ സാധിച്ചില്ലെങ്കില്‍ കൊല്ലത്തില്‍ മൂന്നുതവണ (കുംഭം, കര്‍ക്കിടകം, തുലാം) എന്നീ മാസങ്ങളിലോ അതിനും സാധിച്ചില്ലെങ്കില്‍ തുലാം മാസത്തിലെ അമാവാസിയില്‍ നിശ്ചയമായും ശ്രാദ്ധം ചെയ്യേണ്ടതാണ്‌.

അന്ത്യേഷ്ടി കര്‍മ്മങ്ങള്‍ വിശദമായി നടത്തേണ്ടത്‌ ഗൃഹസ്ഥാശ്രമ ജീവിതം നടത്തിയവര്‍ക്കാണ്‌. കുട്ടികള്‍ മരിച്ചാല്‍ അവരെ മണ്ണില്‍ മറവ്‌ ചെയ്താല്‍ മതി. അതുപോലെ അശൗചം പാലിക്കേണ്ട ദിവസം കുറവുമാണ്‌. ഗര്‍ഭസ്ഥശിശു മരിച്ചാല്‍ അതിനെ മറവ്‌ ചെയ്ത്‌ കുളിച്ചാല്‍ അശൗചം തീര്‍ന്നു. പക്ഷേ, അമ്മയുടെ അശൗചം പത്തുദിവസം നീണ്ടുനില്‍ക്കും. ഉപനയന സംസ്കാരം കഴിയാത്ത കുട്ടിയോ അവിവാഹിതയായ പെണ്‍കുട്ടിയോ മരിച്ചാല്‍ വിശദമായ അന്ത്യേഷ്ടി സംസ്കാരം നടത്തേണ്ടതില്ല എന്നാണ്‌ ബൗദ്ധായനഗൃഹ്യസൂത്രം പറയുന്നത്‌.

ഇപ്പോള്‍ അന്തേഷ്ടി സംസാകാരം ഓരോരുത്തരുടെയും സൗകര്യം പോലെയാണ്‌ നടത്തുന്നത്‌. അച്ഛനമ്മമാര്‍ മരിച്ചാല്‍ പോലും പൂര്‍ണമായ തോതിലുള്ള അന്ത്യേഷ്ടി സംസ്കാരം നടത്താതെ ലൗകിക കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇന്ന്‌ ധാരാളമുണ്ട്‌. പരേതന്റെ ശരീരം പൂര്‍ണമായും ദഹിച്ച്‌ ഭസ്മമാകാന്‍ പോലും കാത്തുനില്‍ക്കാതെ, സ്ഥലം വിടുന്ന പുത്രന്മാരുടെ സംഖ്യ ഇന്ന്‌ വര്‍ധിച്ചുവരികയാണ്‌. തങ്ങള്‍ക്ക്‌ ജന്മം നല്‍കിയ അച്ഛനമ്മമാര്‍ക്ക്‌ വിധിയാം വണ്ണം അന്ത്യേഷ്ടി കര്‍മ്മങ്ങള്‍ നടത്താതെ അച്ഛനമ്മമാര്‍ക്ക്‌ വിധിയാം വണ്ണം അന്ത്യേഷ്ടി കര്‍മ്മങ്ങള്‍ നടത്താതെ ഒഴിഞ്ഞുമാറുന്ന മക്കള്‍ക്ക്‌ പിതൃക്കളുടെ ശാപം ഏല്‍ക്കേണ്ടിവരും. പരമ്പരാഗതമായി തലമുറകളിലൂടെ കൈമാറിവന്ന സംസ്കാരശൃംഖലയെ ദുര്‍ബലപ്പെടുത്തുകയോ അറ്റു പോകുവാന്‍ ഇടവരുത്തുകയോ ചെയ്യുന്നത്‌ വരുന്ന തലമുറയോട്‌ ചെയ്യുന്ന കടുത്ത അനീതിയാണ്‌. ഭാവിതലമുറ ഒരിക്കലും അത്തരക്കാര്‍ക്ക്‌ മാപ്പുനല്‍കില്ല.


- എ.കെ.ബി.നായര്‍

ശ്രാദ്ധം

ശ്രദ്ധയോടും തികഞ്ഞ വിശ്വാസത്തോടും കൂടി ചെയ്യുന്ന ക്രിയയ്ക്കാണ്‌ ശ്രാദ്ധം എന്നുപറയുന്നത്‌. പിതൃക്കളുടെ അനുഗ്രഹം ഏത്‌ വംശത്തിനും അത്യാവശ്യമായതുകൊണ്ട്‌ അതിന്‌ വിഘ്നം വരാതിരിക്കാന്‍ വേണ്ടി ജീവിച്ചിരിക്കുന്ന പിന്‍തലമുറ വര്‍ഷാവര്‍ഷം അനുഷ്ഠിക്കുന്ന അനുസ്മരണദിനമാണ്‌ ശ്രാദ്ധം. ശ്രാദ്ധം പലതരത്തില്‍ ഉണ്ട്‌ -
“ആളുകള്‍ക്ക്‌ ആഹാരം മാത്രം കൊടുത്തു നടത്തുന്നത്‌ അന്ന ശ്രാദ്ധം. സങ്കല്‍പപൂര്‍വ്വം ആചാര്യന്‌ ധനം, സ്വര്‍ണ്ണം തുടങ്ങിയവ ദാനം ചെയ്യുന്നത്‌ ഹിരണ്യശ്രാദ്ധം. ഉണക്കലരി, എള്ള്‌ എന്നിവ നനച്ച്‌ ബലിയിടുന്നത്‌ ആമശ്രാദ്ധം. അമാവാസി തുടങ്ങിയ ദിനങ്ങളില്‍ പിതൃക്കള്‍ക്കുവേണ്ടി നടത്തുന്ന പാര്‍വ്വണശ്രാദ്ധം. പ്രേതാത്മാവിനെ പിതൃക്കളുമായി സംയോജിപ്പിക്കുന്നത്‌ സപിണ്ഡീകരണ ശ്രാദ്ധം. തിഥി നോക്കിയും നക്ഷത്രം നോക്കിയും ശ്രാദ്ധമൂട്ടാറുണ്ട്‌. ഇവ അസ്തമനത്തിന്‌ മുന്‍പ്‌ ആറു നാഴികയെങ്കിലും ഉണ്ടായിരിക്കുമെന്നാണ്‌ പ്രമാണം. മരിച്ച തിഥിയോ നക്ഷത്രമോ ആണ്‌ പ്രധാനമായി വര്‍ഷം തോറും ശ്രാദ്ധം നടത്തുന്നതിന്‌ ഉത്തമം.
ഹൈന്ദവതത്വചിന്തകന്മാര്‍ പരേതന്റെ ആത്മാവിനെ അന്ധമായ അലയാന്‍ വിടുന്നില്ല. ശവസംസ്കാരത്തിന്‌ ശേഷം ചിതയില്‍ നിന്നും സഞ്ചയനം നടത്തി അസ്ഥിശേഖരിച്ച്‌ ഫലവൃക്ഷത്തിന്റെ ചുവട്ടില്‍ നിക്ഷേപിക്കുകയും, അങ്ങനെ ആത്മാവിന്‌ ഫലവൃക്ഷത്തില്‍ താല്‍ക്കാലികാഭയം നല്‍കുകയും ചെയ്യുന്നു. ഈ ഫലവൃക്ഷത്തില്‍ കുടികൊള്ളുന്ന ആത്മാവിന്‌, പിതൃലോകത്തെത്താന്‍ വേണ്ട അവയവപുഷ്ടിയാണ്‌ പതിനഞ്ചുദിവസത്തെ ശേഷക്രിയകള്‍കൊണ്ട്‌ നാം സങ്കല്‍പിക്കുന്നത്‌. പിണ്ഡം എന്ന അടിയന്തിരം 11 -ാ‍ം ദിവസമേ നടത്താവൂ. ചുരുക്കം ചിലര്‍ 15 ദിവസം കഴിഞ്ഞും നടത്താറുണ്ട്‌. ഈ ക്രിയാദികളുടെ, ഉദ്ദേശം, ഫലവൃക്ഷത്തില്‍ തങ്ങിയിരിക്കുന്ന ആത്മാവിനെ പിതൃലോകത്തേക്ക്‌ ഉദ്വസിക്കലാണ്‌. പിതൃലോകം എന്നാല്‍ ചന്ദ്രന്‍ എന്നാണ്‌ സങ്കല്‍പം. അങ്ങിനെ മറ്റ്‌ പിതൃക്കന്മാരുടെ കൂട്ടത്തില്‍ കഴിഞ്ഞുകൂടുന്ന തന്റെ പിതൃക്കളെ എല്ലാവര്‍ഷവും ക്ഷണിച്ചുവരുത്തി ആ ആത്മാവിന്റെ സാന്നിധ്യത്തില്‍ ഒരു ഉത്തമബ്രാഹ്മണന്‌ അന്നദാനവും പ്രതിഗ്രഹവും നല്‍കി പിതൃക്കളെ ഋണമോചിതരാക്കുകയാണ്‌ കൊല്ലന്തോറുമുള്ള ശ്രാദ്ധം കൊണ്ടുദ്ദേശിക്കുന്നത്‌. ഭൂമിയിലെ 365 ദിവസം ചന്ദ്രമണ്ഡലത്തിലെ ഒരു ദിവസം മാത്രമാണ്‌. അപ്പോള്‍ നാം വര്‍ഷത്തിലൊരിക്കല്‍ നിര്‍വഹിക്കുന്ന ശ്രാദ്ധം, പിതൃക്കളെ സംബന്ധിച്ചിടത്തോളം ദിവസംതോറുമാകുന്നു. പിതൃക്രിയകള്‍ ഉത്തമവിശ്വാസത്തോടുകൂടി ചെയ്യേണ്ടതും വെറും വഴിപാടായി കരുതാന്‍ പാടില്ലാത്തതുമാണ്‌. കാരണം, ഇതിന്റെ അടിസ്ഥാനം ഭയമോ പാപപുണ്യങ്ങളോ അല്ല, മറിച്ച്‌ പരേതനോട്‌ ശ്രാദ്ധകര്‍ത്താവിന്‌ തോന്നിയിരുന്ന സ്നേഹവും ബഹുമാനവുമാണ്‌. ബ്രാഹ്മണരുടെ ഇടയില്‍ പ്രഭാതം മുതല്‍ ഉച്ചവരെ നീണ്ടുനില്‍ക്കുന്ന വളരെ വിസ്തരിച്ച ക്രിയാദികളാണുള്ളത്‌. അവിടെ പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ ആവശ്യമായ അന്നദാനത്തിന്‌ ഒരു അതിഥിയും കൂടിയുണ്ടായിരിക്കണം. പക്ഷേ, മറ്റുപലര്‍ക്കിടയിലും ഇത്‌ വെറും ബലിതൂവല്‍ മാത്രമായി ലോപിച്ചുപോയിരിക്കുന്നു. പരദേശി ബ്രാഹ്മണര്‍ എല്ലാ അമാവാസിക്കും പിതൃസ്മരണ പുതുക്കുകയും പിതൃതര്‍പ്പണം നടത്തുകയും ചെയ്യാറുണ്ട്‌. മറ്റു ജാതികളില്‍ കഠിനമായ ലോപം വന്നതുകൊണ്ട്‌ വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാത്രം ബലിയിടുന്ന രീതി നടപ്പിലായിരിക്കുന്നു.

- നീലകണ്ഠന്‍ നമ്പൂതിരി

പിതൃകര്‍മം എന്ന പിതൃശ്രാദ്ധം

പതിനായിരത്തിലധികം വാര്‍ഷങ്ങളായി സചേതനമായി, ഇന്നും ലോകത്തിനം പ്രഭ ചൊരിഞ്ഞുകെണ്ട്‌ നിലകൊള്ളുന്ന ഭാരതീയ സുദൃഢമായ കുടുംബബന്ധം. മാതൃ-പിതൃ-പുത്രീ ബന്ധം ഇതാണ്‌ കുടുംബബന്ധത്തിന്റെ അടിസ്ഥാന ശിലകള്‍. ഈ സുദൃഡമായ ബന്ധം സാധ്യമാക്കുന്നതിന്‌ ഉപദേശങ്ങളും ഗ്രന്ഥങ്ങളും നല്‍കിയതുകൂടാതെ പ്രായോഗിക ജീവിത ചര്യയും നമുക്ക്‌ നല്‍കിയവരാണ്‌ ഭാരതീയ ഋഷിവര്യന്മാര്‍.

വൈദിക ഗ്രന്ഥങ്ങളില്‍ വേദാംഗങ്ങള്‍ ഉള്ളതില്‍ അഞ്ചാമത്തെ വേദാന്തമായ കല്‍പശാസ്ത്രത്തിലെ നാല്‌ പ്രധാന ഭാഗങ്ങളില്‍ ഒരുഭാഗമാണ്‌ പിതൃമേധസൂത്രം. നാം അനുഷ്ഠിക്കുന്ന പിതൃകര്‍മ്മങ്ങളെല്ലാം വിവരിക്കുന്നത്‌ പിതൃമേധ സൂത്രത്തിലാണ്‌. ദേശവും കാലവും കര്‍മ്മവും ആധാരമാക്കി വ്യത്യസ്ത ജനങ്ങള്‍ക്ക്‌ അനുഷ്ഠിക്കാവന്ന വിധത്തിലാണ്‌ പിതൃകര്‍മ്മത്തിലെ സദാചാരങ്ങള്‍ രചിച്ചിരിക്കുന്നത്‌. എല്ലാ രീതികളുടെയും സന്ദേശവും ഉദ്ദേശവും ഒന്നുതന്നെയാണ്‌.

ഭാരതീയമായ എല്ലാ ആചാരങ്ങളും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യചന്ദ്രന്മാരുടെയും ഭൂമിയുടേയും ഭ്രമണവും പ്രദക്ഷിണവുമാണ്‌ സമയത്തിനും കാലത്തിനും നാം ആധാരമായി എടുത്തിരിക്കുന്നത്‌. എല്ലാ കറുത്തവാവു ദിവസങ്ങളിലും പിതൃക്കള്‍ക്കായി തര്‍പ്പണാധികള്‍ നടത്തുന്നതിന്‌ ഒരുകാരണം ഒരുവിശ്വാസമാണ്‌. ചന്ദ്രമണ്ഡലത്തില്‍ നിന്ന്‌ ഈ ദിവസം നമ്മുടെ പിതൃക്കള്‍ അവരുടെ തലമുറകളെ വീക്ഷിക്കുന്നുവത്രേ. മക്കള്‍ അവരെ ഓര്‍ക്കുന്നുണ്ടോ എന്നായിരിക്കും അവര്‍ ചിന്തിക്കുന്നത്‌. ഈ പിതൃക്കള്‍ക്കും പിതൃദിനം, പിതൃമാസം, പിതൃവര്‍ഷം എന്നിവയുണ്ട്‌. കര്‍ക്കിടക മാസത്തിലെ കറുത്താവാവില്‍ ചന്ദ്രന്‍ സ്വക്ഷേത്രമായ കര്‍ക്കിടരാശിയിലും സൂര്യനും അതേ രാശിയിലും തന്നെയും നില്‍ക്കുന്നു. ഈ പ്രത്യേകതയായിരിക്കാം കര്‍ക്കിടകത്തിലെ കറുത്തവാവിനുള്ളത്‌.

പിതൃകര്‍മ്മത്തിന്‌ ഒരു ഉജ്വലമായ ലക്ഷ്യമുണ്ട്‌. നമുക്ക്‌ ജന്മം നല്‍കിയ നമ്മുടെ ശരീരത്തിലെ യഥാര്‍ത്ഥ ഉടമസ്ഥരായി നമ്മുടെ മാതാപിതാക്കളെയും അവരുടെ മാതാപിതാക്കളെയും അങ്ങനെ പിറകോട്ടുള്ള തലമുറകളെയും സ്മരിക്കുക. അവരോട്‌ ഈ മനുഷ്യരൂപത്തില്‍ ജന്മം തന്നതിന്‌ നന്ദിപറയുക. ആ നന്ദി പ്രകടനം പ്രായോഗിക ആചാരങ്ങളിലൂടെ വളരുന്ന അടുത്ത തലമുറയ്ക്ക്‌ കാണിച്ചുകൊടുത്തത്‌ “അച്ഛനമ്മമാര്‍ അവരുടെ അച്ഛനമ്മമാരോട്‌ എത്രത്തോളം സ്നേഹ-ബഹുമാനാദി ബന്ധങ്ങള്‍ ഉള്ളവരായിരുന്നു” എന്നറിയിക്കുക. ഈ ഉജ്ജ്വല ആത്മബന്ധവും ഭൗതിക ബന്ധവും ഉറപ്പിക്കുന്ന ചടങ്ങായി ഇതിനെ വിശേഷിപ്പിക്കാം. ഇവിടെ നാം നല്‍കുന്നത്‌ പിതൃക്കള്‍ സ്വീകരിക്കുന്നതിലല്ല. അവര്‍ സ്വീകരിച്ച്‌ അനുഗ്രഹിക്കണമേ എന്ന്‌ പ്രാര്‍ത്ഥിക്കുന്നതിലാണ്‌ പിതൃകര്‍മ്മം. അരുടെ മക്കള്‍ സത്യം-ധര്‍മ്മം-നീതി ന്യായം ഈ പന്ഥാവിലൂടെ ചലിക്കുന്നുവെന്ന്‌ അവരെ അറിയിക്കുന്നതുകൂടി ഇതിന്റെ സന്ദേശമാണ്‌.

No comments: