Pages

Sunday, January 22, 2012

വിഗ്രഹാരാധനയുടെ പിന്നിലെ തത്ത്വമെന്താണ്?

വിഗ്രഹാരാധനയുടെ പിന്നിലെ തത്ത്വമെന്താണ്?

വാസ്തവത്തില്‍ ഹിന്ദുക്കള്‍ വിഗ്രഹത്തെ ആരാധിക്കുന്നില്ല. വിഗ്രഹത്തില്‍ കൂടി എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആ പരമചൈതന്യത്തെയാണ് അവര്‍ ദര്‍ശിക്കുന്നത്. കാമുകി നല്‍കിയ ഒരു പേനയില്‍ അല്ലെങ്കില്‍ പത്തുപൈസ വിലവരുന്ന ഒരു മുത്തില്‍ കാമുകന്‍ ദര്‍ശിക്കുന്നത് സ്വന്തം കാമുകിയെ ആണ്. ആ വസ്തുവിനെയല്ല. അതിനു പകരം മറ്റെന്തു നല്‍കാമെന്നു പറഞ്ഞാലും അവന്‍ സമ്മതിക്കില്ല. 
ആ കാമുകനെ സംബന്ധിച്ച് കാമുകി നല്‍കിയ പേന വെറും പേനയല്ല. ആ മുത്ത് വെറും മുത്തല്ല. വില മതിക്കാനാകാത്ത തന്റെ കാമുകി തന്നെയാണ്. സാധാരണ ഒരു യുവാവിന് ഇങ്ങിനെ ഒരു ഭാവം വരുമെങ്കില്‍, ഒരു ഭക്തനെ സംബന്ധിച്ച് സര്‍വ്വേശ്വരന്റെ പ്രതീകമായ ആ വിഗ്രഹം എത്രമാത്രം വിലപ്പെട്ടതാണ്‌! അത് ആ ഭക്തന് കേവലം ശിലയല്ല, ചൈതന്യമൂര്‍ത്തിയാണ്.

മുസ്ലീങ്ങള്‍ മക്കയെ വളരെ പവിത്രമായി കാണുന്നു. അവിടേക്ക് നോക്കി നിസ്കരിക്കുന്നു. അവിടെ ഭക്തി വന്നില്ലെ. അതൊരു പ്രതീകമായില്ലെ. നിര്‍ഗുണമെന്ന് പറഞ്ഞാലും രൂപം വന്നപ്പോള്‍ ഗുണങ്ങള്‍ വന്നില്ലേ. ഗുണാതീതനായ ഈശ്വരന്റെ ഗുണങ്ങളെയാണല്ലോ ഓരോരുത്തരും വാഴ്ത്തുന്നത്. ഗുണങ്ങളല്ലാത്തവനാണ് ഈശ്വരനെങ്കില്‍ പിന്നെ ഈശ്വരനെ കുറിച്ച് എന്താണ് പറയുവാന്‍ കഴിയുക? അതിനാല്‍ ഹിന്ദു  പറയുന്നത് എല്ലാ ഗുണങ്ങളും ഈശ്വരനാണെന്നാണ്. ഈശ്വരനല്ലാതെ യാതൊന്നുമില്ല. ആയതിനാല്‍ സര്‍വ്വതിനെയും ഉള്‍കൊള്ളാന്‍ തക്ക വിശാലത ഹിന്ദുവിനുണ്ട്. ഈശ്വരനെയല്ലാതെ മറ്റൊന്നും അവനു കാണുവാന്‍ കഴിയില്ല.

ക്രിസ്തുമതത്തില്‍ മെഴുകുതിരി കത്തിക്കുന്നില്ലെ. ക്രിസ്തുരൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്നില്ലേ? ഇതൊക്കെ വിഗ്രഹാരാധനയുടെ വിത്യസ്തരൂപങ്ങളല്ലേ? പിന്നെ എന്തുകൊണ്ട് ഹിന്ദുക്കളുടെ ആരാധനമാത്രം ചിലര്‍ പിശാചിന്റെ ആരാധന എന്ന് പറയുന്നു?. അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന മകന്‍ ഓര്‍ക്കുന്നത് പിതാവിനെയാണ്. ചിത്രകാരനെയല്ല. ഇതേപോലെ സാധാരണ ജനങ്ങളില്‍ സര്‍വ്വത്ര നിറഞ്ഞുനില്‍ക്കുന്ന ഈശ്വര ചൈതന്യത്തെകുറിച്ച് ബോധം ജനിപ്പിക്കുവാന്‍ വിഗ്രഹങ്ങള്‍ സഹായിക്കുന്നു. വിഗ്രഹത്തിനു മുന്നില്‍ നില്‍ക്കുന്നവര്‍ കണ്ണടച്ച് ഉള്ളിലാണ് ഈശ്വരനെ ദര്‍ശിക്കുന്നത്. ഉള്ളിലെ ചൈതന്യത്തെ ദര്‍ശിക്കാന്‍ വിഗ്രഹം സഹായകമായിത്തീരുന്നു.

വാസ്തവത്തില്‍ ഈശ്വരനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് നമ്മുടെ മനസ്സ്. നമ്മുടെ മുഖം തെളിഞ്ഞു കാണണമെങ്കില്‍, കണ്ണാടിയിലെ പൊടിയും മറ്റ് അഴുക്കുകളും തുടച്ചു മാറ്റണം. അതേ പോലെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കിയാല്‍ മാത്രമേ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയു. അതിനു പറ്റിയ മാര്‍ഗ്ഗമായിട്ടാണ് ക്ഷേത്രാരാധനയും മറ്റാചാരങ്ങളും ഹിന്ദു മതത്തില്‍ നമ്മുടെ പൂവ്വികര്‍ വിധിച്ചിട്ടുള്ളത്. ഹിന്ദു മതത്തില്‍ ഈശ്വരനെ തിരയുന്നത് പുറമേയല്ല ഉള്ളിലാണ്. കാരണം, ഈശ്വരനെ പ്രത്യേകിച്ച് തിരയേണ്ട കാര്യമില്ല. ഈശ്വരന്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്‌. എന്നാല്‍ മനസ്സിനെ മൂടിയിരിക്കുന്ന അഴുക്കുകള്‍ കാരണം കാണാനാകുന്നില്ല. അതിനാല്‍ മനസ്സിനെ വൃത്തിയാക്കിയാല്‍ മാത്രം മതി, ഈശ്വരനെ ദര്‍ശിക്കാനാകും.

ചിലര്‍ പറയും വിവാഹം വെറും ഒരു താലി കെട്ടലല്ലേയെന്ന്. ശരിയാണ് വെറും ഒരു ചരട് കഴുത്തില്‍ കെട്ടുകയാണ്. എന്നാല്‍ ആ ചരടിനും ആ മുഹൂര്‍ത്തത്തിനും നമ്മള്‍ എത്ര വിലയാണ് കല്പിക്കുന്നത്!. ജീവിതത്തില്‍ അസ്ഥിവാരം കുറിക്കുന്ന മുഹൂര്‍ത്തമാണത്. ആ ചടങ്ങിന് നമ്മള്‍ കല്പിക്കുന്നത്, ആ ചരടിന്റെ വിലയല്ല. ജീവിതത്തിന്റെ മൊത്തം വിലയാണ്. ഇതേ പോലെ വിഗ്രഹത്തിന്റെ വില വെറും കല്ലിന്റെതല്ല. അത് വിലമതിക്കാനാകാത്തതാണ്. പ്രപഞ്ചനാഥന് തുല്യമാണ് അതിന്റെ സ്ഥാനം

Wednesday, January 11, 2012

ഒരു നൂറ്റാണ്ടിലേ ഏറ്റവും വലിയ പ്രചോദകന്‍ ..?

സ്വാമി വിവേകാനന്ദന്‍

ആധുനിക ഭാരതത്തിന്റെ മനസ്സിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ സ്വാമി വിവേകാനന്ദന്‍. ഒരു ഇടിമിന്നല്‍ പോലെ ഭാരതത്തിന്റെ നഭോ മണ്ഡലത്തില്‍ ഉദയം ചെയ്ത്, ലോകത്തിനാകെ വെളിച്ചം വിതറിയിട്ട് ആ പ്രഭാ പൂരം കടന്നുപോയി. തനിക്കു ശേഷം കടന്നു വരാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കിയിട്ടാണ് അദ്ദേഹം മടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം ആഘോഷിയ്ക്കുന്നു. ഭാരതീയ യുവത്വത്തിനു ഇതിനേക്കാള്‍ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാനിക്കാനില്ല. 2013 ജനുവരി 12 നു അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികമാണ്.
ആയിരത്തോളം വര്‍ഷങ്ങള്‍ നീണ്ടു നിന്ന വൈദേശിക അടിമത്തത്തിനെതിരെയുള്ള ഒരന്തിമ സമരത്തിനു ഭാരതം സജ്ജമായിക്കൊണ്ടിരുന്ന സമയത്തായിരുന്നു നമുക്കിടയിലെ അദ്ദേഹത്തിന്റെ ജീവിതം. അനാചാരങ്ങളിലും, അന്ധവിശ്വാസങ്ങളിലും, കൊടിയ ദാരിദ്രിയത്തിലും, രോഗങ്ങളിലും ആണ്ടു കിടന്നിരുന്ന ഒരു ജനത. ആത്മനിന്ദയും, ദൗര്‍ബല്യവും രക്തത്തില്‍പോലും പടര്‍ന്നു കഴിഞ്ഞ ഒരു വലിയ ജനക്കൂട്ടം.
ലക്ഷ്യബോധം നഷ്ട്ടപ്പെട്ട്, വൈദേശികമായതെന്തും മഹത്തരമെന്നു കരുതി അനൈക്യത്തില്‍ മുഴുകി കഴിഞ്ഞിരുന്ന നേതൃത്വ രഹിതരായ ഒരു മഹാ ജനത. എല്ലാം വിധിയെന്ന് പഴിച്ച് നാള്‍ കഴിച്ചുകൊണ്ടിരുന്ന അവരുടെ മുന്നിലേക്ക് ഭാരതത്തിന്റെ കിഴക്ക് ദിക്കില്‍ സ്വാമി വിവേകാനന്ദന്‍ എന്ന സൂര്യന്‍ ഉദിച്ചുയര്‍ന്നത്. അതുയര്‍ത്തി വിട്ട മഴ മേഘങ്ങള്‍ ഭാരതത്തിന്റെ ഊഷര ഭൂമികളില്‍ ആത്മജ്ഞാനത്തിന്റെ തെളിനീരായി പെയ്തിറങ്ങി. വെറും ചേര്‍ക്കളമെന്നു ലോകം പുച്ഛിച്ചു തള്ളിയ ഈ പുണ്യഭൂമി പൊടുന്നനേ ഒരു മലര്‍വാടിയായി മാറി. ജീവോര്‍ജം കിട്ടാതെ നശിച്ചുപോകുമായിരുന്ന, മണ്ണിനടിയില്‍ അറിയപ്പെടാതെ മറഞ്ഞു കിടന്നിരുന്ന അനേകായിരം വിത്തുകള്‍ പൊട്ടി മുളച്ചു വളര്‍ന്നു വന്‍ ഫലവൃക്ഷങ്ങളായി മാറി.
ഭാരതത്തിന്റെ പ്രാചീന വേദ വിജ്ഞാനത്തിന്റെയും, യുവത്വത്തിന്റെ കര്‍മ്മശേഷിയുടെയും ഒരു സമഞ്ജസ സമ്മേളനമായിരുന്നു സ്വാമിജിയുടെ വ്യക്തിത്വം. പാശ്ചാത്യരുടെ ശാസ്ത്ര, സാമ്പത്തിക, രാഷ്ട്രീയ ശക്തി പ്രകടനം കണ്ടു അന്ധാളിച്ചു നിന്ന ലോകത്തിനു മുന്‍പില്‍ ഭാരതീയ വൈദിക ജ്ഞാന വൈഭവത്തിന്റെ അജയ്യമായ പ്രകാശഗോപുരമായി അദ്ദേഹം നിലകൊണ്ടു. പുരാണങ്ങളിലൂടെ മാത്രം കേട്ടരിഞ്ഞിട്ടുള്ള തരം വ്യക്തി പ്രഭാവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മഹാപ്രതിഭകളും, ചിന്തകന്മാരും ആ ധിഷണക്ക് മുന്‍പില്‍ നമ്ര ശിരസ്‌കരായി.
ലോകത്തിലെ ആദ്യത്തെ മിഷനറി മതം ഭാരതത്തിലുദയം ചെയ്ത ബുദ്ധമതമായിരുന്നു. എങ്കിലും വൈദേശിക ആക്രമണങ്ങളുടെ അതിപ്രസരത്താലും, സ്വതവേയുള്ള പ്രചാരണ വൈമുഖ്യത്താലും ഭാരതീയതയുടെ പഠനത്തിനും, പ്രചാരണത്തിനും സംഘടിതമായ ഒരു ശ്രമം പിന്നീടുണ്ടായില്ല. അതേ സമയം ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ജനതതികളെ തന്നെ അപ്പാടെ വിഴുങ്ങിക്കൊണ്ട് വൈദേശിക മിഷനറി പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും പടര്‍ന്നു പന്തലിക്കുകയും ചെയ്തു.
ശ്രീ രാമകൃഷ്ണമിഷന്‍ എന്ന ആധ്യാത്മിക, സാമൂഹ്യ സേവന സംഘടനയിലൂടെ സ്വാമിജി നമ്മുടെ ആ കുറവ് നികത്തി. കോടിക്കണക്കിനു വരുന്ന ദരിദ്ര നാരായണന്മാരുടെ ജീവിതങ്ങളിലേക്ക് ഭാരതീയ ആധ്യാത്മികതയുടെ സാന്ത്വനം വാരി വിതറി. അതേ തുടര്‍ന്ന് ആ പാത പിന്തുടരുന്ന അനേകായിരം സംഘടനകളും പ്രവര്‍ത്തനങ്ങളും വേറെയും ഉണ്ടായി വന്നു. ഇപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ബാബ ആംതെ മുതല്‍ നാനാജി ദേശ്മുഖും, എകനാത് രാനഡെയും വരെയുള്ള മഹാ വൃക്ഷങ്ങള്‍ ആ പ്രവാഹത്താല്‍ നനച്ചു വളര്‍ത്തപ്പെട്ടു.
ദേശീയതയുടെ കണ്ണികള്‍ വളരെ ദുര്‍ബലമായ ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍, ഇന്ന് ആ ജന വിഭാഗങ്ങളെ ദേശീയ മുഖ്യ ധാരയിലേക്കടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചുരുക്കം സംഘടനകളില്‍ ഒന്ന് വിവേകാനന്ദ കേന്ദ്രമാണെന്നത് ഒരു വസ്തുത മാത്രമാണ്. വിഘടന വാദത്തിലേക്ക് എളുപ്പത്തില്‍ കൂപ്പുകുത്താന്‍ പാകത്തിലുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്ന അവിടങ്ങളിലെ ജനത, സ്വാമിജിയുടെ നാമത്തില്‍ ഈ ദേശത്തിന്റെ മഹത്തായ സാംസ്‌കാരിക വൈഭവത്തിലേക്കും ദേശീയ ധാരയിലെക്കും പതിയെ നയിക്കപ്പെടുന്നു.
നമ്മുടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതികളുടെ നേര്‍ക്ക് കണ്ണോടിക്കുന്ന ഒരു സാധാരണ പൌരനു സമൂഹത്തിന്റെ ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ ത്യാഗം ചെയ്യാനോ ഉള്ള പ്രചോദനം ലഭിക്കാന്‍ സാധ്യതയില്ല. എന്നാല്‍ സ്വാമിജി സ്വന്തം വ്യക്തി പ്രഭാവത്തിന്റെ സ്വാധീനമൊന്നു കൊണ്ട് മാത്രം എണ്ണമറ്റ ദേശസ്‌നേഹികളെയും, ത്യാഗികളെയും ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അന്ധ വിശ്വാസങ്ങളുടെയും, രോഗങ്ങളുടെയും, പട്ടിണിയുടെയും നാടെന്ന ധാരണ മാറ്റി ആധ്യാത്മിക ജ്ഞാനത്തിന്റെ അക്ഷയ ഖനിയെന്ന് ഭാരതത്തെ ലോകമിന്ന് നോക്കിക്കാണുന്നു.
വര്‍ദ്ധിച്ച ആവേശത്തോടെ യോഗയും, പ്രാണായാമവും, സംസ്‌കൃതവും, ധ്യാനവും പഠിക്കുന്നു. ‘പ്രകൃതിയെ കീഴടക്കാ’ മെന്നോക്കെയുള്ള ധാര്‍ഷ്ട്യം നിറഞ്ഞ അവകാശ വാദങ്ങള്‍ പാശ്ചാത്യര്‍ ഏതാണ്ട് ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. ബാഹ്യവും ആന്തരികവുമായ പ്രകൃതികള്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് തിരിച്ചറിഞ്ഞ് പുറത്തുള്ളത്രയും ആവേശത്തോടെ അകത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെല്ലായിടത്തും കുറച്ചു പേരെങ്കിലും ഭാവിയെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു.
മതവിശ്വാസിയെയും, ശാസ്ത്രജ്ഞനേയും അദ്ദേഹം ഒരുപോലെ പ്രചോദിപ്പിച്ചു. ശാസ്ത്രവും മതവും രണ്ടു മാര്‍ഗങ്ങളിലൂടെയാനെങ്കിലും സത്യാന്വേഷണം തന്നെയാണ് നടത്തുന്നതെന്ന് ഭാരതീയ തത്വ ചിന്തയുടെ ആഴങ്ങളെ കാട്ടിക്കൊടുത്തു കൊണ്ട് അദ്ദേഹം ലോകത്തിനു മനസ്സിലാക്കിക്കൊടുത്തു. സംന്യാസിയും, ഗൃഹസ്ഥനും, സാമൂഹ്യസേവകനും, സൈനികനുമെല്ലാം തന്റെ സത്തയെ സാക്ഷാത്ക്കരിക്കാനുള്ള പ്രയാണത്തിലാനെന്നു നിരന്തരം ഓര്‍മിപ്പിച്ചു. സൂര്യന് താഴെയുള്ളതെന്തും തങ്ങളുടെ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായിരിക്കണം എന്ന മട്ടിലുള്ള പൗരോഹിത്യത്തിന്റെ മൂഢ സങ്കല്‍പ്പങ്ങളെ അദ്ദേഹം പൊളിച്ചെഴുതി.
തങ്ങളുടെ ചുറ്റും കെട്ടി പൊക്കിയിരിക്കുന്ന മതില്‍ക്കെട്ടുകള്‍ക്ക് പുറത്തു വന്നു ലോകമെമ്പാടും നിന്നുള്ള നന്മകളെ സ്വീകരിക്കുവാനുള്ള വേദങ്ങളുടെ ശരിയായ ആഹ്വാനത്തിലേക്ക് അദ്ദേഹമവരെ മടക്കി വിളിച്ചു. ബ്രഹ്മൈക്യം ലക്ഷ്യമാക്കി പ്രവഹിക്കുന്ന മഹാ പ്രവാഹമാണ് ഈ പ്രാപഞ്ചിക ജീവിതമെന്ന് പഠിപ്പിക്കുമ്പോഴും ആ വളര്‍ച്ചയിലെ വ്യക്തി, കുടുംബം, രാഷ്ട്രം എന്നീ പ്രധാന പടികളെ വിസ്മരിക്കാതിരിക്കാന്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. ബ്രഹ്മവാദിയെന്നും യോഗാരൂഢനെന്നും അറിയപ്പെടുമ്പോഴും ‘India’s Ptariotic Saint’ എന്ന വിശേഷണവും അദ്ദേഹത്തിന് സ്വാഭാവികമായ അലങ്കാരമായിരുന്നു. 1893 സെപ്തംബര്‍ 11 ആം തിയതി, ചിക്കാഗോയിലെ ലോക മത പാര്‍ലമെന്റിലൂടെ കിഴക്കിന്റെ സന്ദേശം പടിഞ്ഞാറിന്റെ മുന്നിലെത്തിച്ചു.
തുടര്‍ന്ന് പടിഞ്ഞാറ് നിന്നു കിഴക്കോട്ടേയ്ക്ക് അനേകായിരം സത്യാന്വേഷികളുടെ ഒരു നിരന്തര പ്രവാഹമാണ് അതുയര്‍ത്തി വിട്ടത്. ഹിമാലയ സാനുക്കളിലെ അപ്രാപ്യമായ ഗുഹാന്തരങ്ങളിലേക്ക് വരെ ആ പ്രവാഹം ഇന്നും വന്നലച്ചു കൊണ്ടിരിക്കുന്നു. ഒരു നൂറ്റാണ്ടിനു ശേഷം, മറ്റൊരു സെപ്തംബര്‍ 11 നു, മറ്റൊരു സംഘം യുവാക്കള്‍ പടിഞ്ഞാറിന്റെ മുന്നിലേക്ക് മറ്റൊരു സന്ദേശം എത്തിച്ചു. മത വിശ്വാസത്തിന്റെ മറ്റൊരു മുഖമായിരുന്നു അത്. ഇതും പടിഞ്ഞാറ് നിന്നും കിഴക്കൊട്ടെക്ക് മറ്റൊരു വലിയ മനുഷ്യ പ്രവാഹത്തെ ഉണര്‍ത്തി വിട്ടു. ഇത്തവണ അത് അടിമുടി ആയുധവല്‍ക്കരിക്കപ്പെട്ട സൈനികരുടെ വന്‍ പ്രവാഹമായിരുന്നു.
തീവ്രവാദ കേന്ദ്രങ്ങളെ തേടിയുള്ള ആ സംഘങ്ങള്‍ ഹിമവാന്റെ തന്നെ ഭാഗമായ ഹിന്ദുകുഷ് മലനിരകളിലെ ഗുഹാന്തരങ്ങള്‍ വരെ വീണ്ടുമെത്തി. ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. ഭാരതവും നമ്മുടെ സംസ്‌കാരവും ലോകത്തിന്റെ നിലനില്‍പ്പിനു എത്രമാത്രം അത്യന്താപേക്ഷിതമാണെന്ന് ഈ സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നു.



സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ ഉപയോഗിച്ച കൃഷ്ണശിലാമഞ്ചം ഭാരതീയവിചാരകേന്ദ്രത്തിലെത്തിച്ചപ്പോള്‍



Ref : http://punnyabhumi.com/news-8344

Thursday, January 5, 2012

" വിനായക ദാമോദര സാവര്‍ക്കര്‍ "


" വിനായക ദാമോദര സാവര്‍ക്കര്‍ "

നാസിക്കിനടുത്തുള്ള ഭാഗ്പ്പൂര്‍ ഗ്രാമത്തില്‍ 1883 മെയ്‌ 28 ന് ജനനം 


മാതാപിതാക്കള്‍ :
ദാമോദര്‍പന്ത്  സാവര്‍ക്കര്‍, രാധാഭായി.


വിദ്യാഭ്യാസം :
നാസിക്കിലെ ശിവജി സ്കൂള്‍ ,1902 ല്‍ പൂനയിലെ ഫര്‍ഗൂസന്‍ കോളേജില്‍ ചേര്‍ന്നു.


1899 ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്നു " മിത്രമേള "  എന്ന സംഘടന രൂപീകരിച്ചു .


ബംഗാള്‍ വിഭജന വിരുദ്ധ പ്രക്ഷോഭഭാഗമായി 1905ല്‍ ദസറ ദിവസം ഭാരതത്തില്‍ ആദ്യമായി വിദേശ വസ്ത്രദഹനം നടത്തി .


1906ല്‍ ഉപരി പഠനാര്‍ത്ഥം ലണ്ടനില്‍ ,താമസം ഇന്ത്യാ ഹൌസില്‍ .ഫ്രീഇന്ത്യാ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 1907 മെയ്‌ 10ന് 1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അന്‍പതാം വാര്‍ഷികം ഇംഗ്ലണ്ടില്‍ ആഘോഷിച്ചു .


1908ല്‍  1857ലെ   ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ  രചന .


നാസിക് കലക്ട്ടെര്‍ ആയിരുന്ന മി .എ.എം.ടി. ജാക്സന്റെ വധവുമായി ബന്ധപ്പെടുത്തി  1910ല്‍ അറസ്റ്റു വാറണ്ട് .


1910 ജൂലൈ മാസത്തില്‍ അറസ്റ്റ് ചെയ്തു മോറിയോ കപ്പലില്‍ ഇന്ത്യയിലേക്ക്‌ ..,


1910 ജൂലൈ 10 ന് മാര്‍ഗ്ഗമദ്ധ്യേ ഫ്രെഞ്ചു തുറമുഖമായ മാര്സേയില്‍സില്‍ വെച്ച് തടവ്‌ചാടി  ,എങ്കിലും പിടിക്കപ്പെട്ടു .


1911 ജൂലൈ 4ന് ഇരുപത്തിഏഴാമത്തെ വയസ്സില്‍  50 കൊല്ലത്തെ കഠിനതടവിന്‌ ശിക്ഷിക്കപ്പെട്ട് ആന്തമാനിലെ  കുപ്രസിദ്ധമായ കാലാപ്പാനിയിലേക്ക്  അയച്ചു .


1921 മെയ്‌ 2ന് സാവര്‍ക്കരെ ആന്തമാനില്‍ നിന്നും കൊണ്ടുവന്നു .1924 ജനുവരി 6 വരെ രത്നഗിരിയിലും, യര്‍വാഡ ജയിലുകളില്‍ ...


ദേഹവിയോഗം 1966 ഫെബ്രെവരി  27ന് .


V.D. Savarkar
Vinayak Damodar Savarkar (1883-1966)