Pages

Friday, August 19, 2011

ശ്രീകൃഷ്ണന്റെ- വ്യക്തിത്വം-പ്രതീകം-പ്രസക്തി




ശ്രീകൃഷ്ണന്റെ വ്യക്തിത്വം

സ്വാമി രംഗനാഥാനന്ദ
നമ്മുടെ ചരിത്രം നോക്കുക. എന്താണിവിടെ കാണുന്നത്‌? ഓരോ സഹസ്രാബ്ദത്തിലും ഒരു മഹാപുരുഷന്‍ ഉയര്‍ന്നുവരുന്നതായി നാം കാണുന്നു. ആ പുരാതന ആദര്‍ശങ്ങളുടെ ശക്തി നവീകരിക്കാനാണ്‌ ആ മഹാപുരുഷന്മാര്‍ വരുന്നത്‌. കാലത്തിന്റെ ആവശ്യങ്ങളനുസരിച്ച്‌ ഏതെങ്കിലും ആശയത്തിന്‌ അല്‍പ്പം വ്യത്യസ്തമായ ഒരു ഊന്നല്‍ അവര്‍ നല്‍കിയെന്നുവരാം. അതാണ്‌ നമ്മുടെ സംസ്കാരസാന്തത്ത്യത്തിനും കാരണം. ഭാരതം ധാരാളം മഹാപരിവര്‍ത്തനങ്ങളെ അതിജീവിച്ചിരിക്കുന്നു. ഇത്‌ നമ്മളെ വിനയസമ്പന്നരാക്കണം. നാം എപ്പോഴും ഒന്ന്‌ ഓര്‍മിക്കേണ്ടതുണ്ട്‌. നമ്മുടെ സംസ്കാരം പരിരക്ഷിക്കപ്പെട്ടിട്ടുള്ളത്‌ ആ മഹാപുരുഷന്മാര്‍ കാരണമാണ്‌. നാം അവരെ ഈശ്വരന്റെ അവതാരങ്ങളായി കാണുന്നു. അവതാരങ്ങളായോ മറ്റേതെങ്കിലും തരത്തിലോ വീക്ഷിക്കപ്പെട്ടാലും അവര്‍ വരുന്നത്‌ നമ്മുടെ ദേശീയജീവിതം ഏറ്റവും മോശപ്പെടുമ്പോഴാണ്‌. അവരുടെ സ്പര്‍ശം രാഷ്ട്രത്തിന്റെ മൃതപ്രായമായ അസ്ഥികള്‍ക്കും മാംസപേശികള്‍ക്കും പുതുജീവന്‍ നല്‍കുന്നു. ജീവന്‍ നല്‍കാന്‍ ഈശ്വരന്‌ മാത്രമേ കഴിയൂ. അവരെ ഈശ്വരനെന്നോ, ഈശ്വരമാനവനെന്നോ വിളിക്കാം. ഇത്തരം ഒരു മഹാപുരുഷനാണ്‌ ശ്രീകൃഷ്ണന്‍.

ഭാരതചരിത്രമാസകലം പരിശോധിച്ചാലും ശ്രീകൃഷ്ണനെപ്പോലെ ഇത്രയധികം ഊര്‍ജസ്വലമായ മറ്റൊരു മഹാവ്യക്തിത്വം കാണുകയില്ല. മഹാഭാരതം വായിച്ചവര്‍തന്നെ ഇതിന്‌ സാക്ഷി. ശ്രീകൃഷ്ണനെ ഏവരും സ്നേഹിക്കുന്നു. ശ്രീകൃഷ്ണന്‍ പുരാതന ദല്‍ഹിയായ ഇന്ദ്രപ്രസ്ഥത്തില്‍ വരുമ്പോള്‍ ആയിരമായിരം ജനങ്ങള്‍ അദ്ദേഹത്തെ അഭിവാദനം ചെയ്യാന്‍ കൂടുന്നതായി കാണാം. ഇന്ന്‌ നമ്മുടെ ജനങ്ങള്‍ നേതാക്കളെ സ്വാഗതം ചെയ്യുന്നതുപോലെതന്നെ, അദ്ദേഹം നഗരവീഥിയിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹത്തെ കാണാനായി ജനങ്ങള്‍ മതിലുകളിലും മേല്‍ക്കൂരകളിലും കേറി നില്‍ക്കും. ജനാലകളിലൂടെ എത്തിനോക്കും. പുഷ്പവര്‍ഷം ചെയ്യും. മഹാമുനിമാര്‍ മുതല്‍ സാധാരണ കര്‍ഷകര്‍വരെ ഏവര്‍ക്കും അദ്ദേഹത്തെ വലിയ ബഹുമാനമാണ്‌. ഏറ്റവും മഹാനായ ക്ഷത്രിയനാണദ്ദേഹം. എങ്കിലും വിനയാന്വിതനാണ്‌. ഏത്‌ വലിയ കാര്യത്തിനും ഇറങ്ങുമ്പോള്‍, അദ്ദേഹം സജ്ജനങ്ങളെ കണ്ടുവണങ്ങുന്നു.

പതിതരുടേയും അനാഥരുടേയും സുഹൃത്താണദ്ദേഹം. ഇന്ദ്രപ്രസ്ഥത്തില്‍ വരുമ്പോള്‍ താമസിക്കുന്നത്‌ പാവപ്പെട്ട വിദുരന്റെ കൂടെയാണ്‌. ദുര്യോധനന്റെ കൊട്ടാരത്തിലെ പ്രതാപവൈഭവങ്ങള്‍ അദ്ദേഹം തട്ടിക്കളയുന്നു. അദ്ദേഹം ബലവാനാണ്‌. രാജാക്കന്മാര്‍ അദ്ദേഹത്തെ താണുവണങ്ങുന്നു. എങ്കിലും അദ്ദേഹത്തിന്‌ സ്വന്തമായി രാജ്യം ആവശ്യമില്ല. അദ്ദേഹം ഗോപാലനാണ്‌. പാവപ്പെട്ടവര്‍ സ്നേഹിക്കുന്ന ആടുമാടുകളെ തീറ്റിപ്പോറ്റുന്നവര്‍, കുട്ടികളും വൃദ്ധന്മാരും പുരുഷന്മാരും സ്ത്രീകളും പണ്ഡിതന്മാരും അജ്ഞരും അദ്ദേഹത്തെ സ്നേഹിക്കുന്നു. ഭാരതത്തില്‍ അക്കാലത്ത്‌ എവിടേയും കൃഷ്ണന്റെ പ്രഭാവം കാണാന്‍ കഴിയും. ജനങ്ങളുടെ എല്ലാ വിഭാഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു.

ശ്രീകൃഷ്ണന്റെ വ്യക്തിത്വം ഊര്‍ജസ്വലമായിരുന്നെങ്കില്‍ അത്രമാത്രം ഊര്‍ജസ്വലങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഉപദേശങ്ങളും. അവ ശക്തിദായകങ്ങളായ ആശയങ്ങളുടെ സമൂഹമാണ്‌. ഈ കൃഷ്ണനെ നാം മനസിലാക്കണം. ഇതുവരെ നമുക്കുണ്ടായിരുന്ന കൃഷ്ണന്‍ കണ്ണീരും മൃദുലവികാരങ്ങളും ഉണര്‍ത്തുന്നവനായിരുന്നു. എന്നാല്‍ ഗീതാകൃഷ്ണന്‍ ജനങ്ങളെ ഉയര്‍ത്താനും ഊര്‍ജസ്വലരാക്കാനുമാണ്‌ വരുന്നത്‌. പതിതഭാരതത്തെ ഉദ്ധരിക്കാനായി സുദര്‍ശനചക്രധാരിയായ ശ്രീകൃഷ്ണനെ ആഹ്വാനം ചെയ്യുന്ന ഒരു ബംഗാളി ഗാനമുണ്ട്‌.

അവനത ഭാരത ചാഹെ തൊമാരെ
ഏഷോ സുദര്‍ശനധാരി മുരാരീ.
ഇതാണ്‌ ഗീതയിലെ കൃഷ്ണന്‍.

ഭാരത സംസ്കാരത്തിന്റെ എല്ലാ വശങ്ങളിലും ശ്രീകൃഷ്ണന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്‌. കൃഷ്ണനെ മാറ്റിനിര്‍ത്തിയാല്‍ നമ്മുടെ സംസ്കാരത്തില്‍ മൂല്യവത്തായതെല്ലാം തിരോഭവിക്കും. നമ്മുടെ കലയിലും സാഹിത്യത്തിലും സംഗീതത്തിലും ചിത്രകലയിലും ശില്‍പ്പകലയിലും നാടോടിനൃത്തത്തിലും കൃഷ്ണന്റെ സ്വാധീനം കാണാം. നമ്മുടെ സമൃദ്ധമായ സാംസ്കാരിക പൈതൃകം വിദേശികളെ അത്ഭുതസ്തിമിതരാക്കുന്നു. ഈ സംസ്കാരം ഉയര്‍ന്നത്‌ അസ്പഷ്ടപുരാതനമായ വേദകാലത്ത്‌ ഒരു ലഘുനിര്‍ത്ധരിയായിട്ടാണ്‌. സഹസ്രാബ്ദങ്ങളുടെ അപ്രതിഹതമായ ചരിത്രഗതിയില്‍ അത്‌ പല കൈവഴികളില്‍നിന്നും ശക്തിയും സമൃദ്ധിയും നേടി. ഇന്ന്‌ അതിന്റെ സാരാംശം സദ്ഗുണങ്ങളുടേയും പരിശുദ്ധിയുടേയും ശക്തിയുടേയും മഹാസമുദ്രമാകുന്നു. ഈ സമൃദ്ധസാംസ്കാരിക പൈതൃകത്തിന്റെ പങ്കാളിയെന്ന നിലയ്ക്ക്‌ ഓരോ ഹിന്ദുവിനും അഭിമാനിക്കാന്‍ വകയുണ്ട്‌. ഈ സംസ്കാരത്തെ ശക്തിപ്പെടുത്തുകയും സമൃദ്ധമാക്കുകയും ചെയ്തവരില്‍ ഒരാളാണ്‌ കൃഷ്ണന്‍. മനുഷ്യവര്‍ഗം ഹിന്ദുവെന്നും മുസ്ലീമെന്നും ക്രിസ്ത്യാനിയെന്നും വേര്‍തിരിയുമെന്ന്‌ സ്വപ്നം കാണുന്നതിന്‌ മുമ്പ്‌ കൃഷ്ണന്‍ ഇവിടെയുണ്ട്‌. അതുകൊണ്ട്‌ കൃഷ്ണന്‍ രാജ്യത്തെ ഓരോ ശിശുവിന്റേയും സ്വന്തമാണ്‌. അവനോ അവളോ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ ആരുതന്നെ ആയാലും അതങ്ങനെയായിരിക്കും. ഈ രാജ്യത്ത്‌ ജാതി-മത-വര്‍ണ വ്യത്യാസമെന്യേ ഏവരും ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ബുദ്ധന്‍, ശങ്കരന്‍ എന്നിവരെ രാഷ്ട്രമനസിന്റെ ശില്‍പ്പികളും ജനങ്ങള്‍ക്ക്‌ സമൃദ്ധമായ ഒരു സാംസ്കാരിക പൈതൃകം നല്‍കിയവരുമായി അംഗീകരിക്കുന്ന ഒരുകാലം വരും. ഈ സംസ്കാരം എല്ലാ സമുദായങ്ങളുടേയും പൊതുസ്വത്താണ്‌. കുറച്ചുനാള്‍മുമ്പ്‌ ഇന്തോനേഷ്യയിലെ ഡോ.സുകര്‍ണ്ണോ മദ്രാസിലെ "ഹിന്ദുപത്ര"ത്തിലെഴുതിയ ഒരു ലേഖനത്തില്‍ ഓരോ ഇന്തോനേഷ്യക്കാരന്റേയും രക്തത്തില്‍ ഭാരതീയസംസ്കാരം കുടികൊള്ളുന്നുണ്ട്‌ എന്ന്‌ പറയുകയുണ്ടായി. ഇന്ത്യക്കാരെല്ലാവരും ഒരു പുരാതന സംസ്കാരത്തെ അവകാശപ്പെടുകയും പ്രേരണയ്ക്കും മാര്‍ഗദര്‍ശനത്തിനുമായി അതിലേയ്ക്ക്‌ ഉറ്റുനോക്കുകയും ചെയ്യുന്ന ഒരു കാലം വരുമെന്ന്‌ സങ്കല്‍പ്പിക്കാന്‍ സംശയിക്കേണ്ടതില്ല.

ശരിയായ സ്ഥിതിഗതികള്‍ മനസിലാക്കുമ്പോള്‍ ഈ രാജ്യത്തെ സംസ്കാരത്തില്‍ കൃഷ്ണന്റെ പങ്കെന്തെന്നത്‌ സ്പഷ്ടമായിത്തീരും. ശ്രീകൃഷ്ണന്‍ മഹാഭാരതത്തിലെ ശക്തനായ തത്വജ്ഞാനിയും കര്‍മധീരനുമായിരുന്നു. എങ്കിലും അദ്ദേഹം പൂര്‍ണമായും നിസ്സംഗനായിരുന്നു. രാജ്യത്തെ ബലവാന്മാരും മഹാമുനിമാരും സ്ത്രീകളും കുട്ടികളും കര്‍ഷകരും എന്നുവേണ്ട എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു.

ശ്രീകൃഷ്ണനെപ്പറ്റി നാം അറിഞ്ഞതില്‍നിന്നും അദ്ദേഹം ബുദ്ധിമാനായിരുന്നു എന്നും ചുറ്റുമുള്ളവര്‍ അദ്ദേഹത്തില്‍നിന്നും മാര്‍ഗദര്‍ശനം ആഗ്രഹിച്ചിരുന്നു എന്നും മനസ്സിലാക്കാം. അതുകൊണ്ട്‌ അര്‍ജുനന്‍ അദ്ദേഹത്തിന്റെ ഉപദേശം ആരാഞ്ഞതില്‍ അത്ഭുതമില്ല. മുമ്പു ചൂണ്ടിക്കാണിച്ചതുപോലെ, കൃഷ്ണന്‍ അനാസക്തനായിരുന്നു. ലോകകാര്യങ്ങളില്‍ മുഴുകിയിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്‌ നിര്‍ലിപ്തമായിരുന്നു. റാല്‍ഫ്‌ വാല്‍ഡോ എമേഴ്സന്‍ മാതൃകാജീവിതത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഗീതയിലെ ഒരു ശ്ലോകം വ്യാഖ്യാനിച്ചുകൊണ്ട്‌ ഇങ്ങനെ പറയുന്നു. ആള്‍ക്കൂട്ടത്തില്‍ ലയിച്ചുപോകയും ഏകാന്തതയില്‍ ശാന്തനായിരിക്കയും എളുപ്പമാണ്‌. എന്നാല്‍ ഒരു മാതൃകാപുരുഷന്‍, സമൂഹത്തില്‍ വര്‍ത്തിക്കുകയും പ്രവര്‍ത്തിക്കയും ചെയ്യുമ്പോഴും തന്റെ മനസ്സ്‌ ഏകാന്തതയില്‍ വെയ്ക്കും. ലോകം ആജ്ഞാപിക്കുമ്പോള്‍ കരയുക, ലോകം ആജ്ഞാപിക്കുമ്പോള്‍ പുഞ്ചിരിക്കുക. ഇതു തീരെ സാധാരണമായ കാര്യമാണ്‌. എന്നാല്‍ ഗുണപൂര്‍ണത കൈവരുന്നവന്‍ ചന്തസ്ഥലത്തും മനസ്‌ ശാന്തിയോടെ നിലനിര്‍ത്താന്‍ കഴിയുന്നവനാണ്‌. അങ്ങനെ സാധിക്കുന്നില്ലെങ്കില്‍ ആ വികാസം ഏകപക്ഷീയമായിരിക്കും.

അര്‍ജുനന്‍ പരിഭ്രാന്തമായിരിക്കുമ്പോള്‍, കൃഷ്ണന്‍ ശാന്തനായിരിക്കുന്നു. പുഞ്ചിരിയോടെയാണ്‌ അദ്ദേഹം സംസാരിക്കുന്നത്‌; കാരണം ആ പരിഭ്രമം നീക്കാമെന്ന്‌ അദ്ദേഹത്തിന്‌ പൂര്‍ണബോധ്യമുണ്ടായിരുന്നു. ഇത്തരം ഒരു വ്യക്തിയുടെ മുമ്പില്‍ ആത്മസമര്‍പ്പണം ചെയ്താല്‍ പുരോഗതി തീര്‍ച്ചയാണ്‌. ഇവിടെ ശിഷ്യന്‍ ഒരു മഹാത്മാവ്‌; ഗുരുവും മഹാത്മാവ്‌. ഇവരുടെ സമ്പര്‍ക്കത്തില്‍ ജീവദായകമായ സത്യം ആവിഷ്ക്കരിക്കപ്പെടും. കഠോപനിഷത്ത്‌ (11.7) ഈ ആശയം ഇങ്ങനെ പ്രസ്താവിക്കുന്നു.

ആശ്ചര്യോ വക്താ കുശലോപസ്യ ലബ്ധാ
ആശ്ചര്യോ ജ്ഞാതാ കുശലാനുശിഷ്ടഃ

അത്ഭുതകരനായ ശിഷ്യനും അത്ഭുതകരനായ ഗുരുവും ചേരുമ്പോള്‍, ജ്ഞാനോദയമുണ്ടാകും. അര്‍ജ്ജുനന്‍ അതുകൊണ്ട്‌ ശ്രീകൃഷ്ണനെ മാര്‍ഗദര്‍ശകനായി സ്വീകരിക്കുന്നു. എല്ലാത്തരത്തിലും ഒരാളുടെ അര്‍ഹതകള്‍ പരിശോധിച്ച്‌, യോഗ്യനായി കണ്ടതിനുശേഷം, അദ്ദേഹത്തിന്റെ മുമ്പില്‍ ആത്മസമര്‍പ്പണം ചെയ്യുകയാണെങ്കില്‍, നാം അദ്ദേഹത്തിന്റെ കയ്യില്‍ സുരക്ഷിതരായിരിക്കും. മറിച്ച്‌, വിവേകമില്ലാതെ കണ്ണില്‍ക്കണ്ടവന്റെ കയ്യില്‍ നമ്മുടെ സ്വാതന്ത്ര്യം ഏല്‍പ്പിച്ചുകൊടുത്താല്‍, നാം നശിച്ചുപോകാന്‍ സാധ്യതകളുണ്ട്‌. ഈ രാജ്യത്ത്‌, നാം ഇത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ധാരാളം ഗുരുക്കന്മാരും ചുരുക്കം ശിഷ്യന്മാരും ഉളളിടത്ത്‌ ആരുടെ മുമ്പില്‍ ആത്മസമര്‍പണം ചെയ്യണമെന്ന്‌ അറിയുകയില്ല. ശങ്കരാചാര്യരെ സ്തുതിക്കുന്ന ഒരു ശ്ലോകത്തില്‍ ഈ സ്ഥിതിവിശേഷത്തെക്കുറിച്ച്‌ മര്‍മഭേദകമായ ഒരു വചനം ഉണ്ട്‌.

ഗുരവോ ബഹവഃ സന്തി
ശിഷ്യവിത്താപഹാരിണഃ
തമേകം ശങ്കരം വന്ദേ
ശിഷ്യസന്താപഹാരിണം

'ഗുരുക്കന്മാര്‍ ധാരാളമുണ്ട്‌. ശിഷ്യന്മാരുടെ പണം പിടുങ്ങുന്നവര്‍. ശിഷ്യന്മാരുടെ 
സന്താപങ്ങളെ നശിപ്പിക്കുന്ന ഒരേ ഒരു ഗുരുവായ ശങ്കരനെ ഞാന്‍ വന്ദിക്കുന്നു'


ശ്രീകൃഷ്ണന്‍ ആധ്യാത്മികതയുടെ പ്രതീകം

സ്വാമി സന്ദീപ്‌ ചൈതന്യ
യോഗേശ്വരനായ ശ്രീകൃഷ്ണന്‍ ആധ്യാത്മികതയുടെ പ്രതീകമാണ്‌. ധനുര്‍ധരനായ പാര്‍ഥന്‍, കര്‍മ്മപ്രതീകവും. ഇവയുടെ സമന്വയമുണ്ടാകുന്നിടത്ത് ഐശ്വര്യം, വിജയം, അഭിവൃത്തി, ശരിയായ നീതി ഇതൊക്കെയുണ്ടാകും. ഈ ചേര്‍ച്ചയുടെ അഭാവം കൊണ്ടാണ്‌ ഇവ ഇല്ലാതെ പോകുന്നത്‌. അമേരിക്കയില്‍ പാര്‍ഥനുണ്ട്‌, യോഗേശ്വരന്റെ അഭാവമുണ്ട്‌. ഭാരതത്തിന്‌ ആധ്യാത്മികതയുണ്ട്‌, പാര്‍ഥനില്ല. ലോകങ്ങളുടെ ഒരു സമ്മേളനമാണ്‌ അതിനാല്‍ ഇവിടെ ആവശ്യം.. മനുഷ്യരാശിയുടെ നന്മയ്ക്കായി, മുഴുവന്‍ സാധ്യതകളേയും പുറത്തെടുക്കണം. അപ്പോള്‍ അണുബോംബോ യുദ്ധമോ ഒന്നും ഉണ്ടാകില്ല.


ശരിയായ കാഴ്ചപ്പാട്‌, തിരിച്ചറിവ്‌ ലഭിച്ചതിലൂടെ എന്റെ സ്‌മൃതി ഉണര്‍ന്നു എന്ന്‌ അര്‍ജുനന്‍ പറയുന്നു. എന്റെ ഉള്ളില്‍ ഉള്ളതുതന്നെയാണ്‌ അത്‌. അതിനെ ഉണര്‍ത്തിവിടുകയാണ്‌ ഭഗവാന്‍ ചെയ്തത്‌. ഭഗവാന്റെ വാക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാമെന്ന്‌ അര്‍ജുനന്‍ ഉറപ്പു നല്‍കുന്നു. അത്‌ പ്രകൃത്യാനുസാരിയായ ജീവിതമാണ്‌. പ്രകൃതിവിരുദ്ധമാകില്ല പിന്നെ കര്‍മ്മങ്ങള്‍.


തത്ത്വമസി എന്ന മഹാവാക്യത്തിന്റെ വിശദ‍ാംശങ്ങളിലേക്ക് ഗീത നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു‌. ആദ്യത്തെ ആറ്‌ അധ്യായങ്ങളില്‍ 'ത്വം' (നീ) പദ നിരൂപണവും പിന്നത്തെ ആറ്‌ അധ്യായങ്ങളില്‍ 'തത്‌' (അത്‌, പരമാത്മാവ്‌) പദനിരൂപണവും അവസാനത്തെ ആറ്‌ അധ്യായങ്ങളില്‍ 'അസി' അവ തമ്മിലുള്ള ചേര്‍ച്ചയായും പറയുന്നു. അത്‌ നീയാകുന്നു എന്നത്‌ ബോധ്യപ്പെട്ട് ഞാന്‍ ബ്രഹ്മമാകുന്നു എന്ന ഭാവത്തിലെത്തിച്ചേരണം, ശാസ്ത്രപഠനത്തിലൂടെ. ആ അറിവിലേക്കായിരിക്കണം പിന്നെ കര്‍മ്മങ്ങളെല്ല‍ാം.


ശ്രീകൃഷ്ണന്‍ ലോകത്തിന്റെ പൈതൃക സ്വത്ത്‌

ജസ്റ്റിസ്‌ കെ.ടി. തോമസ്‌
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ലോകത്തിന്റെ പൈതൃക സ്വത്തും ഭഗവദ്ഗീത മൂല്യം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത മുത്തുമാണ്. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഭഗവദ്ഗീതയിലെ സൂക്തങ്ങളാണ്‌ യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണങ്ങള്‍ക്ക്‌ ചൈതന്യവും സ്വാധീനവും നല്‍കിയതെന്ന്‌ ജര്‍മ്മന്‍കാരനായ സ്കോളര്‍ പറഞ്ഞിട്ടുണ്ട്‌. ഇതില്‍ നിന്നും മഹാഭാരതത്തിലെ ശ്രീകൃഷ്ണ സന്ദേശങ്ങളെ ജ്വലിപ്പിക്കുന്ന ഭഗവദ്ഗീതയുടെ മാഹാത്മ്യം വ്യക്തമാണ്.

മഹാഭാരതത്തെ ഭാരതത്തിന്റെ ഇതിവൃത്തമാക്കുന്നതിന്‌ ഇടയാക്കിയത്‌ ഗീതോപദേശങ്ങളാണ്‌. ഓരോ കാലഘട്ടങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ ആകെത്തുകയാണ്‌ ഈ മഹദ്ഗ്രന്ഥം. ഇതിലൂടെ മഹത്തായ ഭാരതത്തിന്റെ ശ്രദ്ധേയ കഥാപാത്രം ശ്രീകൃഷ്ണന്‍ തന്നെയാണെന്ന്‌ വ്യക്തമാകുന്നു. ശ്രീകൃഷ്ണന്റെയും യേശുക്രിസ്തുവിന്റെയും ജനനവും, അവരുടെ മഹദ്‌വചനങ്ങളിലും നിരവധി സാദൃശ്യങ്ങള്‍ നമുക്കു കാണാന്‍ കഴിയും. കൃഷ്ണന്‍ ജനിച്ചത്‌ തടവറയിലെ നികൃഷ്ട പശ്ചാത്തലത്തിലാണെങ്കില്‍ ക്രിസ്തു ജനിച്ചത്‌ കാലിത്തൊഴുത്തിലെ മലീമസമായ അന്തരീക്ഷത്തിലായിരുന്നു.

രാജ്യം തന്നെ നഷ്ടപ്പെടുമെന്ന അശരീരിയാണ്‌ കൃഷ്ണനെയും ക്രിസ്തുവിനെയും ഉന്മൂലനം ചെയ്യാന്‍ അന്നത്തെ ഭരണാധികാരികളെ പ്രേരിപ്പിച്ചത്. കൃഷ്ണന്റെ ജനനത്തെ തുടര്‍ന്ന്‌ കംസന്‍ രണ്ടായിരത്തോളം കുഞ്ഞുങ്ങളെ നിഗ്രഹിച്ചതായാണ്‌ പുരാണങ്ങളില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട്‌ പാലസ്തീനിലും അത്രയും തന്നെ ശിശുഹത്യ നടന്നു. ഭഗവദ്ഗീത പോലെ ഉത്കൃഷ്ടമായ ഒന്ന്‌ സ്വന്തമായിട്ടുണ്ടായിട്ടും അത്‌ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക്‌ കഴിഞ്ഞിട്ടുണ്ടോയെന്ന്‌ ചിന്തിക്കേണ്ടതുണ്ട്‌.

ഭഗവാന്‍ കൃഷ്ണന്‍ വിഷമയമായ കാളിന്ദി നദിയെ ശുദ്ധീകരിച്ചത്‌ സമൂഹത്തിനു വേണ്ടിയാണ്‌. ഇന്ന്‌ നമ്മുടെ നദികളെല്ലാം വിഷാംശങ്ങളാല്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. മനുഷ്യന്റെ നിലനില്‍പ്പിന്‌ ആധാരമായ നീരൊഴുക്കുകളെ വിഷമയ അവസ്ഥയില്‍ നിന്നും മോചിപ്പിക്കുന്നതിന്‌ ആവശ്യമായ പ്രവര്‍ത്തനപദ്ധതികള്‍ കൃഷ്ണന്റെ പേരിലുള്ള ബാലഗോകുലം ആവിഷ്ക്കരിക്കണം.

(മുന്‍ സുപ്രീംകോടതി ജ്ഡജി ജസ്റ്റിസ്‌ കെ. ടി തോമസ്‌ കഴിഞ്ഞ വര്‍ഷം ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം കെ.പി.എസ്‌ മേനോന്‍ ഹാളില്‍ നടന്ന പ്രവര്‍ത്തകശിബിരം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം.)


ഭഗവദ്ഗീതയുടെയും ഭാഗവതത്തിന്റെയും പ്രസക്തി

സ്വാമി ഉദിത്‌ ചൈതന്യ
നാം ഏറെ പുരോഗമിച്ചുവെങ്കിലും വ്യക്തി ജിവിതത്തിലും സാമൂഹ്യ ജീവിതത്തിലും നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയാണ്‌. നിസ്സാര പ്രശ്നങ്ങളില്‍പ്പോലും അടിപതറി വ്യക്തി ജീവിതവും കുടുംബജീവിതവും ശിഥിലമാകുന്നത്‌ നാം നിത്യേന കാണുന്നു. മനുഷ്യന്റെ ദുഃഖങ്ങള്‍ക്ക്‌ നിദാനമെന്തെന്ന്‌, രോഗങ്ങള്‍ക്ക്‌ ശാശ്വതപരിഹാരമെന്തെന്ന്‌ ചിന്തിച്ച ഋഷീശ്വരന്മാര്‍ അതിനായി കണ്ടെത്തിയ ഔഷധങ്ങളാണ്‌ രാമായണവും മഹാഭാരതവും ഭാഗവതവുമൊക്കെ.

ഭൗതികജ്ഞാനംകൊണ്ട്‌ എല്ലാം ആയി എന്ന്‌ അഹങ്കരിച്ച പാശ്ചാത്യലോകമൊക്കെ ഇന്ന്‌ അങ്ങേയറ്റം രോഗാവസ്ഥയിലാണ്‌. അവര്‍ സമാധാനത്തിനായി യോഗയും ധ്യാനവുമൊക്കെയടങ്ങുന്ന നമ്മുടെ സംസ്ക്കാരത്തിലേക്കാണ്‌ ഉറ്റുനോക്കുന്നത്‌. കാരണം ഈ അടിത്തറ ഉറച്ചാലേ ഈ ലോകത്തെ ശാന്തമായി അഭിമുഖീകരിക്കാനാവൂ. പ്രത്യേകിച്ചും പുതിയ തലമുറയ്ക്ക്‌. ആത്മീയത എന്നാല്‍ അമ്പലത്തില്‍ പോക്കാണെന്നും പുരാണങ്ങള്‍ എന്നാല്‍ കുറെ കഥകളാണെന്നുമൊക്കെയാണ്‌ നമ്മുടെ ധാരണ. ആത്മീയത എന്നത്‌ നമ്മുടെ നിത്യജീവിതത്തിനുവേണ്ടുന്ന കാര്യങ്ങളാണെന്ന്‌ നമുക്ക്‌ ബോധ്യപ്പെടണം.

വികസിക്കാത്ത മനുഷ്യമനസ്സ്‌ എപ്പോഴും ഏതെങ്കിലുമൊക്കെ പ്രശ്നങ്ങളില്‍ വീണുകൊണ്ടിരിക്കും. മനസ്സിന്റെ സ്വഭാവമാണിത്‌. ഭാഗവതവും ഭഗവദ്ഗീതയും പുരാണങ്ങളും ഉപനിഷത്തുക്കളും വായിക്കുമ്പോള്‍ നമുക്ക്‌ മനസിലാകും വേദവ്യാസമഹര്‍ഷി ലോകം കണ്ട ഏറ്റവും വലിയ ഭൗതികശാസ്ത്രജ്ഞനായിരുന്നു, മനഃശാസ്ത്രജ്ഞനായിരുന്നു, സാമൂഹ്യശാസ്ത്രജ്ഞനായിരുന്നു, തത്വചിന്തകനായിരുന്നു, എന്തിനേറെ ഡോക്ടറും എഞ്ചിനീയറുമൊക്കെയായിരുന്നു എന്ന്‌.

നാമിന്ന്‌ സ്കാനിംഗിലൂടെ ശരീരത്തിന്റെ ഉള്ളറകളെ കാണുന്നതുപോലെ അല്ല, അതിലുമാഴത്തില്‍ മനസ്സിനെ സ്കാന്‍ ചെയ്തവരാണവര്‍. അവര്‍ മനസ്സിന്റെ വേരുകള്‍ തേടിപ്പോയി അഗാധമായി പഠിച്ചു. ജീവിതത്തില്‍ വേദനകള്‍ ഉണ്ടാവുന്നതെങ്ങനെയെന്ന്‌ കണ്ടെത്തി. എങ്ങനെ ഈ വിഷമങ്ങളില്‍നിന്നും മറികടക്കാമെന്നും അറിഞ്ഞു.


കൃഷ്ണാനുരാഗം

കെ.ബി.ശ്രീദേവി
നന്ദഗോപരുടെ മുറ്റത്തെ അയക്കോലില്‍ ഒരു മഞ്ഞപ്പട്ട്‌ തോരാനിട്ടിരിക്കുന്നത്‌ ആദ്യം ചന്ദ്രഭഗയാണ്‌ കണ്ടത്‌. രാവിലെ പശുക്കറവിനിരിക്കുമ്പോള്‍ അവള്‍ അങ്ങോട്ടൊന്ന്‌ നോക്കിപ്പോയി. ചെയ്തുവന്ന ഒരു ശീലം. പക്ഷേ ഇപ്പോഴൊക്കെ അധികം നോക്കാന്‍ പറ്റില്ല. കണ്ണുനിറയും. അവിടെ, മുറ്റത്തെ പവിഴമല്ലി ഒഴിഞ്ഞുകിടക്കുന്നു. അതിന്മേല്‍ ചാരിനിന്നുകൊണ്ട്‌ ഓടക്കുഴല്‍ വിളിക്കുന്നതിനിടയില്‍ കണ്ണന്റെ കുസൃതി നിറഞ്ഞ നീള്‍മിഴികള്‍ എത്രവേഗം ഇങ്ങോട്ട്‌ പറന്നെത്തിയിരുന്നു! അബദ്ധത്തില്‍ അങ്ങോട്ടൊന്ന്‌ നോക്കിപ്പോയാലോ, ആ കണ്ണുകള്‍ പെട്ടെന്ന്‌ ചുമക്കുന്നതും കാണാം. ആ കാലമൊക്കെ എത്ര പെട്ടെന്ന്‌ കഴിഞ്ഞുപോയി.

അവള്‍ പശുവിനെ തലോടിക്കൊണ്ട്‌ നിന്ന്‌ പിന്നെയും അങ്ങോട്ടുതന്നെ നോക്കി. നേരിയ ചുവപ്പുനിറം കലര്‍ന്ന ആ മഞ്ഞപ്പട്ട്‌ മറ്റാരുടെയുമല്ല. കൃഷ്ണന്‍ ഞൊറിയുന്നതുപോലെതന്നെയാണ്‌ ആ ചുളിവുകള്‍. അറ്റത്തൊരിടത്ത്‌ അഞ്ജനം കലര്‍ന്ന പാടുപോലുമുണ്ടല്ലോ, കൃഷ്ണന്‍ കണ്ണു തുടയ്ക്കുമ്പോള്‍ പറ്റുന്ന പാടുപോലെ, അവളുടെ ഹൃദയം ത്രസിക്കാന്‍ തുടങ്ങിയ ഉദ്വേഗംകൊണ്ട്‌ കയ്യുംകാലും തണുക്കുന്നു. എത്തിവലിഞ്ഞ്‌ അവള്‍ വീണ്ടും നന്ദഗോപരുടെ ഗൃഹത്തിലേക്ക്‌ നോക്കി. അവിടെ ആരോ വന്നിട്ടുണ്ടെന്ന്‌ തീര്‍ച്ചയാണ്‌. യശോദാദേവി ബദ്ധപ്പെട്ട്‌ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. എന്തൊക്കെയോ വിഭവങ്ങളൊരുക്കുന്ന തിരക്ക്‌. നന്ദമ്മാമനാണെങ്കില്‍ ആതിഥ്യമര്യാദകളില്‍ തിടുക്കം കാട്ടുന്നു. അന്ന്‌ കൃഷ്ണന്‍ തേരിലേറിപ്പോയതിനുശേഷം ഇത്രനാളും അവിടെ ഇങ്ങനെ ശബ്ദവും ഇളക്കവും ഇല്ലായിരുന്നുവല്ലോ.

അവിടെ ആരോ വന്നിട്ടുണ്ട്‌. അവള്‍ പശുവിനെ മുറ്റത്തുതന്നെ നിര്‍ത്തി. പിന്നിലൂടെ നടന്ന്‌ നന്ദഗൃഹത്തിലേക്ക്‌ ചെന്നു. ഉമ്മറത്തെ തിണ്ണയില്‍ ഒരാള്‍ ഇരിക്കുന്നു. പ്രായം കൃഷ്ണനേക്കാള്‍ തോന്നിക്കുന്നുണ്ട്‌. പക്ഷേ അരയില്‍ മഞ്ഞപ്പട്ട്‌, കഴുത്തില്‍ വനമാല. ചന്ദ്രഭഗയ്ക്ക്‌ കണ്ണെടുക്കാന്‍ തോന്നുന്നില്ല. ആ മഞ്ഞത്തുകില്‍ കൃഷ്ണന്റേതുതന്നെ. വനമാല കൃഷ്ണന്‍ ചാര്‍ത്തിയതുതന്നെ. സംശയമില്ല. കസ്തൂരിയുടേയും ഗോരോചനത്തിന്റേയും ഗന്ധം വരുന്നു. കൃഷ്ണന്റെ ഗന്ധം! അവള്‍ക്ക്‌ ഉത്സാഹംകൊണ്ട്‌ ബോധക്ഷയം വരുന്നതുപോലെ തോന്നി. കൃഷ്ണന്റെ മഞ്ഞപ്പട്ടിന്റെ ശോഭ! കൃഷ്ണന്റെ വനമാലയുടെ ഗന്ധം! കുറച്ചുനേരം അങ്ങനെനോക്കി നിന്നിട്ട്‌ പിന്നെ വേഗം ചന്ദ്രഭഗയുടെ ഗൃഹത്തിലേയ്ക്കോടി. അവിടുന്ന്‌ അവളെക്കൂട്ടി ചിത്രാംഗദയുടെ വീട്ടിലേക്ക്‌. പിന്നെ ശ്യാമയെ വിളിക്കാന്‍. മിത്രയെ, മിത്രവിന്ദയേ...എല്ലാവരോടും ഒന്നുതന്നെ പറഞ്ഞു- "വേഗം നന്ദഗൃഹത്തിലേയ്ക്ക്‌ വാ"

പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ്‌ ഉദ്ധവന്‍ നന്ദഗോപരുടെ വീട്ടിലെ പുറത്തളത്തില്‍ ഇരിക്കുകയായിരുന്നു. അടുത്തിരുന്നുകൊണ്ട്‌ നന്ദഗോപന്‍ കൃഷ്ണന്റെ ബാലലീലകളെ പേര്‍ത്തുംപേര്‍ത്തും വിവരിക്കുകയാണ്‌. കൃഷ്ണന്റെ സ്നേഹം, വിനയം, ഔദാര്യം, ധീരത, കുസൃതിത്തരങ്ങള്‍...."ആ പന്ത്രണ്ട്‌ കൊല്ലം നിമിഷാര്‍ദ്ധം പോലെയങ്ങ്‌ പോയല്ലേ..."

നന്ദഗോപര്‍ വാക്കുകള്‍ നിര്‍ത്തിയിട്ട്‌ നെടുവീര്‍പ്പിട്ടു. കുറച്ചുനേരം തലതാഴ്ത്തി ഇരുന്നു. പിന്നെ, പതുക്കെ അവിടെനിന്നും എഴുന്നേല്‍ക്കുകയും ചെയ്തു. ഉദ്ധവര്‍ വീണ്ടും ഗോവിന്ദസ്മരണയില്‍ മുഴുകി. വളകിലുക്കവും വസ്ത്രങ്ങളുടെ പടപടപ്പും കേട്ടിട്ടാണ്‌ അദ്ദേഹം തിരിഞ്ഞുനോക്കിയത്‌. ചുവന്ന പട്ടുചേല ചുറ്റി, മെയ്യ്‌ നിറയെ ആഭരണങ്ങളണിഞ്ഞ ഗോപസ്ത്രീകള്‍ ചുറ്റും വന്നുനില്‍ക്കുന്നു. അവര്‍ ഉദ്ധവരെ ഇമവെട്ടാതെ നോക്കിനില്‍ക്കുകയാണ്‌. ആര്‍ക്കും ഒന്നും ചോദിക്കുവാന്‍ തന്നെ സാധിക്കുന്നില്ല. മൗനബദ്ധരായതുപോലെ അവരങ്ങനെ നില്‍ക്കുന്നു. അപ്പോള്‍ ഉദ്ധവര്‍തന്നെയാണ്‌ മൗനം ഭഞ്ജിച്ചത്‌. "കൃഷ്ണന്റെ സന്ദേശവുമായി വന്നതാണ്‌ ഞാന്‍" അതുകേട്ട ഗോപീവൃന്ദം കുറേക്കൂടി അടുത്തേയ്ക്ക്‌ നീങ്ങി. എല്ലാവരും കൂടി ഒന്നിച്ചാണ്‌ പറഞ്ഞത്‌.

"പറയൂ, വേഗം പറയൂ." "കൃഷ്ണന്‍ നിങ്ങളെ മറന്നിട്ടില്ല"
"അത്‌ ഞങ്ങള്‍ക്കറിയാം. അറിയേണ്ടത്‌ കൃഷ്ണന്‌ സുഖമല്ലേ എന്നാണ്‌" "സുഖമാണ്‌". കൂടുതല്‍ പറയുവാനിടകിട്ടും മുമ്പ്‌ ഒരു ഗോപി പറഞ്ഞുതുടങ്ങി. "കൃഷ്ണന്‌ കുടെക്കൂടെ ഒരു വയറുവേദന വരുമായിരുന്നു. അതിപ്പോഴും പതിവുണ്ടോ ആവോ. അന്ന്‌ യശോദാദേവി പലപല മരുന്നുകള്‍ കൊടുത്തിട്ടും ഒരു തവണ അത്‌ മാറിയില്ല. പിന്നെ ഞാനൊരു വെറും മുക്ക്ടി കലക്കിക്കൊടുത്തപ്പോള്‍ കൃഷ്ണന്‍ ചിരിച്ചുകൊണ്ട്‌ അടുത്ത്‌ വന്ന്‌ ചെവിയില്‍ പറഞ്ഞു. "കമുദിനി അശ്വനീ ദേവതകളുടെ സന്താനം തന്നെ; വയറുവേദന ഓടിപ്പോയല്ലോ..."

ശ്യാമ ഓര്‍മിച്ചത്‌ വേറൊരു സന്ദര്‍ഭമാണ്‌.
"ചിലപ്പോള്‍ കൃഷ്ണന്‌ ഉറക്കം വരാത്ത രാത്രികളാവും. എന്നാല്‍, പിറ്റേദിവസം പറയുകയാണ്‌. ശ്യാമേ നിന്നെത്തന്നെ ഓര്‍ത്തുകൊണ്ടങ്ങനെ കിടന്നു. രാത്രി കഴിഞ്ഞുപോയതേ അറിഞ്ഞില്ല. പിന്നില്‍ ഒതുങ്ങിനില്‍ക്കുകയായിരുന്ന മിത്രവിന്ദ അപ്പോഴാണ്‌ മുന്നിലേക്ക്‌ തള്ളിനീങ്ങിവന്നത്‌. കൃഷ്ണസ്മരണ അവളെ ആവേശംകൊള്ളിച്ചിരുന്നു. കിതപ്പമര്‍ത്തിക്കൊണ്ട്‌ അവള്‍ ഉദ്ധവരോട്‌ പറഞ്ഞുതുടങ്ങി. "ഹേ മഹാനുഭാവന്‍, ഒരു നട്ടുച്ചയ്ക്ക്‌ കൃഷ്ണന്‍ എന്റെ വീട്ടില്‍വന്നു. വാതില്‍ തുറന്ന്‌ അകത്തേക്ക്‌ കടക്കുന്നത്‌ കണ്ടു. ചിലമ്പൊലി വ്യക്തമായും കേട്ടു. പക്ഷേ, പിന്നെ കണ്ടതുമില്ല. കുറേ തിരഞ്ഞുനോക്കി. ഇത്ര പെട്ടെന്നെവിടെപ്പോയി? കൃഷ്ണനെ കാണാഞ്ഞ്‌ എനിക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായി. അസ്വസ്ഥത സഹിച്ച്‌ കണ്ണടച്ച്‌ ഇരുന്നപ്പോള്‍ എന്റെ ഉള്ളിലിതാ ഒരു നീലപ്രകാശം. അവിടെ കൃഷ്ണന്‍ കള്ളച്ചിരിയുമായി നില്‍ക്കുന്നു" മിത്രവിന്ദയ്ക്ക്‌ കണ്ഠമിടറി. കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ബോധക്ഷയം വരുന്നതുപോലെ അവള്‍ ചുമര്‍ ചാരിനിന്നു. പിന്നേയും ഓരോരുത്തരായി അവരവരുടെ കൃഷ്ണാനുരാഗം വിവരിക്കാന്‍ തുടങ്ങി. എല്ലാം കണ്ടുംകേട്ടും അമ്പരന്ന്‌ നില്‍ക്കുകയാണ്‌ ഉദ്ധവര്‍.കുറെക്കഴിഞ്ഞ്‌ പരിസരബോധം വന്ന അദ്ദേഹം അറിയിച്ചു. "ഇങ്ങോട്ട്‌ പുറപ്പെടുമ്പോള്‍ കൃഷ്ണന്‍ എന്നോട്‌ പ്രത്യേകം പറഞ്ഞിരുന്നു, ഗോപികളുടെ ആവശ്യമെല്ലാം നിവര്‍ത്തിക്കണമെന്ന്‌".

അപ്പോള്‍ പിന്നില്‍നിന്ന്‌ ഒരു കൂട്ടച്ചിരി കേട്ടു. ഗോപികള്‍ ഒന്നിച്ചുചിരിക്കുന്നു.
"ഗോപികള്‍ക്ക്‌ ആവശ്യമോ? എന്താവശ്യം?" പിന്നെ അവര്‍ പെട്ടെന്ന്‌ ഗൗരവം പൂണ്ടു. "ഞങ്ങള്‍ രാവും പകലും വേറെ വേറെ അറിയുന്നില്ല. രസഗന്ധങ്ങളറിയുന്നില്ല. ഞങ്ങളുടെ ഹൃദയത്തില്‍ ഒരൊറ്റ മോഹമേയുള്ളൂ. കൃഷ്ണന്‌ സുഖമുണ്ടാവണം. കൃഷ്ണന്‍ സുഖമായിരിക്കണം".

പെട്ടെന്ന്‌ ഉദ്ധവരെക്കൂടി അമ്പരപ്പിച്ചുകൊണ്ട്‌ ആ വ്രജസ്ത്രീകള്‍ പരിസരം മറന്ന്‌ കൃഷ്ണഗീതികള്‍ പാടി ആനന്ദനൃത്തം ചെയ്യുവാന്‍ തുടങ്ങി. അത്‌ നോക്കിനിന്ന ഉദ്ധവര്‍ക്ക്‌ സ്വന്തം കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിയുന്നില്ല-എന്ത്‌? ആ നൃത്തത്തിനിടയില്‍ ഒരു നീലവെളിച്ചം കാണുന്നുവല്ലോ. മയില്‍പ്പീലി, മഞ്ഞത്തുകില്‍, ചിലങ്കയുടേയും കിങ്ങിണിയുടേയും നാദം, ഓടക്കുഴല്‍ വിളി, അപ്പോള്‍ ആ മഹാപുണ്യശാലി ഇടയപ്പെണ്ണുങ്ങളുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ച്‌ അദ്ദേഹം ചൊല്ലി-

"വന്ദേ നന്ദവ്രജസ്ത്രീണാം
പാദരേണുമഭീക്ഷണശഃ
യാസാം ഹരികഥോല്‍ഗീതം
പിനാതി ഭൂവനത്രയം"

ജന്മാഷ്ടമി

അമൃതാനന്ദമയി അമ്മ
അയ്യാരയിരത്തിലേറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നത്. ഇപ്പോഴും ശ്രീകൃഷ്ണനെ ജനങ്ങള്‍ ഓര്‍മ്മിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് അവിടുത്തെ മഹത്വത്തിന്റെ തെളിവാണ്. ശ്രീകൃഷ്ണനെ ആരാധിക്കുക എന്നാല്‍ ശ്രീകൃഷ്ണനായിത്തീരുക എന്നാണ്. ശ്രീകൃഷ്ണന്റെ ജീവിതദര്‍ശനം നമ്മുടെ ജീവിതമാകുകയാണ് വേണ്ടത്.

ശ്രീകൃഷ്ണരൂപം സുന്ദരമാണ് എന്നാല്‍ ഈ സൗന്ദര്യം കേവലം ശാരീരികസൗന്ദര്യം മാത്രമല്ല, ഹൃദയത്തിന്റെ മങ്ങാത്ത സൗന്ദര്യമാണ്. മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും അവയുടെ പൂര്‍ണ്ണതയില്‍ , സൗന്ദര്യത്തികവില്‍ എത്തിച്ചേരുമ്പോള്‍ ശ്രീകൃഷ്ണരൂപമായി.

ലോകജീവിതം എന്താകണം, എങ്ങനെയാകണം എന്നാണ് ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. പരാജയങ്ങള്‍പോലും ആഘോഷപൂര്‍വ്വം കൊണ്ടാടിയ മഹാഗുരുവാണദ്ദേഹം. മറ്റുള്ളവരെ കരയിക്കാതെ, ചിരിച്ചുജീവിക്കുക – ശ്രീകൃഷ്ണന്‍ സ്വജീവിതത്തിലൂടെ കാണിച്ചുതന്ന പാഠം അതായിരുന്നു.നമ്മുടെ ജീവിതരഥങ്ങളെ ആനന്ദത്തിലേക്ക് നയിക്കുന്ന സാരഥിയാണ് അവിടുന്ന്.

സാധാരണയായി മറ്റുള്ളവരുടെ തെറ്റുകള്‍ ‍കണ്ടുചിരിക്കുന്നവരാണ് നമ്മള്‍ . എന്നാല്‍ ഉള്ളംനിറ‍ഞ്ഞ് ലോകത്തിലേക്ക് പരന്നൊഴുകിയ ആത്മാനന്ദത്തിന്റെ ചിരിയായിരുന്നു ഭഗവാന്റേത്. അതുകൊണ്ട് യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോഴും അവിടുത്തെ പുഞ്ചിരി മാഞ്ഞില്ല. നമ്മുടെ കുറ്റങ്ങളും കുറവുകളും ഓര്‍ത്ത് ചിരിക്കാന്‍ ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നു.

സമസ്തമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാണ് ഭഗവാന്‍. രാജാക്കന്മാരുടെ ഇടയിലും സാധാരണക്കാരുടെ ഇടയിലും അവരില്‍ ഒരാളെപ്പോലെ അദ്ദേഹം ജീവിച്ചു. രാജകുമാരനായിട്ട് ജനിച്ചിട്ടും കാലികളെ മേയ്ക്കുവാനും തേരുതെളിക്കുവാനും അദ്ദേഹം തയ്യാറായി. അധാര്‍മ്മികരുടെ അടുത്ത് ശാന്തിദൂതനാകാനും ഭഗവാന്‍ തയ്യാറായി.

അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സാമൂഹികവിപ്ലവകാരിയായിരുന്നു അദ്ദേഹം. മഴയ്ക്കുവേണ്ടി ഇന്ദ്രനെ പൂജചെയ്തിരുന്ന ജനങ്ങളെ അതില്‍നിന്ന് ഭഗവാന്‍ പിന്തിരിപ്പിച്ചു. ഗോവര്‍ദ്ധനപര്‍വ്വതത്തെയാണു പൂജിക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. മഴമേഘങ്ങളെ തടുത്ത് മഴപെയ്യിക്കുന്നത് പര്‍വ്വതങ്ങളാണ് എന്ന് ഭഗവാന്‍ പഠിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമുക്കു പറഞ്ഞുതന്നു. ഇക്കാലത്തും പ്രകൃതിയെ സംരക്ഷിക്കുവാനും പ്രകൃതിയുടെ സംതുലിതാവസ്ഥ തകര്‍ക്കാതിരിക്കാനും നമ്മള്‍ ശ്രമിക്കണം. പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെട്ടാല്‍ മനുഷ്യന്റെ സംതുലിതാവസ്ഥയും നഷ്ടപ്പെടും.

ആഗ്രഹിക്കുന്ന ജോലിതന്നെ കിട്ടിയില്ലെങ്കില്‍ അലസത പൂണ്ടിരിക്കുന്നവരാണ് ഏറെയും. ഏതുജോലിയിലും ആനന്ദവും സംതൃപ്തിയും കണ്ടെത്തുവാന്‍ ശ്രീകൃഷ്ണന്റെ ഉത്സാഹവും ക്ഷമയും ഇക്കൂട്ടര്‍ക്ക് മാതൃകയാക്കണം.

ജീവിത സാഹചര്യങ്ങള്‍ ചിലപ്പോള്‍ അനുകൂലമാവ‍ാം, പ്രതികൂലമാവ‍ാം. രണ്ടിലും ഊര്‍ജസ്വലരായി സ്വന്തം കര്‍ത്തവ്യം അനുഷ്ഠിക്കുക. ലോകത്തില്‍ ചെയ്യാനുള്ളതെല്ല‍ാം ചെയ്തുകൊള്ളൂ. പക്ഷേ, ഉള്ളാലെ എല്ലാത്തിനും സാക്ഷിയായി നിലകൊള്ളൂ. ഭഗവാന്റെ ചിരിയുടെ അര്‍ത്ഥമിതാണ്. ഈ തത്വമാണ് ലോകത്തിനുള്ള ശ്രീകൃഷ്ണഭഗവാന്റെ സന്ദേശം എന്ന് അമ്മയ്ക്ക് തോന്നുന്നു.

മഹാവിഷ്ണുപ്രീതിക്ക് അഷ്ടമിരോഹിണി വ്രതം

ആണ്ടിലൊരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതമാണ് അഷ്ടമി രോഹിണീ വ്രതം. വ്രതമനുഷ്ഠിക്കുന്നവര്‍ പുലര്‍ച്ചെ കുളിച്ച് ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനം നടത്തി ഭാഗവത് നാമോച്ചാരണവും ഭഗവത്കഥാകഥനവും ശ്രവണവും പുരാണപാരായണവും സത്സംഗവുമായി കഴിയണം. അന്ന് പൂര്‍ണോപവാസമാനുഷ്ഠിക്കണം. ശ്രീകൃഷ്ണജനനസമയമായ അര്‍ദ്ധരാത്രി കഴിവോളം ഉറങ്ങാതിരിക്കുകയും വേണം. മഹാവിഷ്ണുപ്രീതിയും ഐശ്വര്യവുമാണ് വ്രതാനുഷ്ഠാനഫലം.

ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ വ്രതം എടുക്കാം. പക്ഷെ, അതിരാവിലെയുള്ള കുളി, ഭക്ഷണത്തിലുള്ള നിയന്ത്രണം എന്നിവ പാലിച്ചേ മതിയാവൂ. അഷ്ടമിയും രോഹിണിയും ഒരുമിച്ചു വരുന്ന ദിവസങ്ങള്‍ വിവിധ വര്‍ഷങ്ങളില്‍ ചുരുക്കമായേ ഉണ്ടാകാറുള്ളു. അപ്പോള്‍ അഷ്ടമിയെയാണ് ശ്രീകൃഷ്ണ ജയന്തിയായി കണക്കാക്കാറുള്ളത്. ഇതിനെ ജന്മാഷ്ടമി എന്നും വിളിക്കാറുണ്ട്.

വ്രതം അനുഷ്ടിക്കുന്നവര്‍ മത്സ്യ മാംസാദികള്‍ വെടിയുകയും ബ്രഹ്മചര്യം പാലിക്കുകയും ലഘുഭക്ഷണം പാലിക്കുകയും വേണം. പിറ്റേന്ന് ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തി തീര്‍ത്ഥപാനത്തോടെ വ്രതം അവസാനിപ്പിക്കാം. വ്രത ദിവസങ്ങളില്‍ രണ്ട് നേരം ക്ഷേത്ര ദര്‍ശനം വേണം.

ഓം നമോ ഭാഗവതേ വാസുദേവായ എന്ന 12 അക്ഷരങ്ങളുള്ള മന്ത്രമാണ് അഷ്ടമിരോഹിണി വ്രതത്തിന് ജപിക്കേണ്ടത്. ഇതിന് വെറും വാചാര്‍ത്ഥം മാത്രമല്ല അതീവ ഗൂഢമായ വേദാന്ത ദര്‍ശനങ്ങളും ഉണ്ട് അഷ്ടമി രോഹിണി ദിവസം ഭാഗവത പാരായണം ചെയ്യുന്നത് മൂലം ഏറ്റവും ശക്തമായ പാപങ്ങളുടെ പിടിയില്‍ നിന്നു പോലും മോചനമുണ്ടാവും. അഷ്ടമിരോഹിണി വ്രതം ജാതകത്തില്‍ വ്യാഴം പ്രതികൂലമായി നില്‍ക്കുന്നവര്‍ക്കും വ്യാഴ ബുധ ദശകളില്‍ കഴിയുന്നവര്‍ക്കും വളരെയേറെ ഗുണം ചെയ്യും.

കൃഷ്ണ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാട്

വിഷ്ണുവാണ് ശ്രീകൃഷ്ണന്‍. വിഷ്ണുവിന് ചേരുന്ന വഴിപാടുകളും അര്‍ച്ചനകളും എല്ലാം പൊതുവേ ശ്രീകൃഷ്ണനും ആകാവുന്നതാണ്. എന്നാല്‍ വെണ്ണ നൈവേദ്യവും നെയ് വിളക്കുമാണ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ കണ്ടുവരുന്ന പ്രധാന വഴിപാടുകള്‍. രാജഗോപാല മന്ത്ര പുഷ്പാഞ്ജലി, പുരുഷ സൂക്ത പുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകള്‍ തന്നെ.

പഞ്ചസാര നിവേദ്യം, പാല്‍പ്പായ സനിവേദ്യം, മഞ്ഞപ്പട്ട് ചാര്‍ത്തല്‍ എന്നിവയ്ക്കും പ്രാധാന്യമുണ്ട്. അവലുമാം മലരുമാം ഫലവുമാം .... മലര്‍ക്കന്യാ മണവാളനൊക്കെയുമാകാം എന്ന കവി വചനം സൂചിപ്പിക്കുന്നത് അവലും മലരും പഴവുമെല്ലാം വിഷ്ണുവിനും കൃഷ്ണനുമൊക്കെ പ്രിയപ്പെട്ടവയാണെന്നാണ്. കൃഷ്ണക്ഷേത്രങ്ങളില്‍ ഉണ്ണിയപ്പം, ലഡ്ഡു, എള്ളുണ്ട, പാല്‍പ്പായസം, ത്രിമധുരം, വെണ്ണ, കദളിപ്പഴം എന്നിവ നിവേദിക്കാറുണ്ട്. എങ്കിലും വെണ്ണയും പാല്‍പ്പായസവും തന്നെയാണ് കൃഷ്ണന്റെ ഇഷ്ടനിവേദ്യങ്ങള്‍.

ജന്മാന്തര പാപങ്ങള്‍ മാറ്റുന്നതിനും ഇഷ്ട സിദ്ധിക്കുമാണ് സാധാരണ വിഷ്ണുപൂജ നടത്താറുള്ളത്. വ്യാഴാഴ്ച, തിരുവോണം, രോഹിണി നക്ഷത്രങ്ങള്‍, നവമി, പൌര്‍ണ്ണമി എന്നിവ വിഷ്ണു പൂജയ്ക്ക് കൊള്ളാം. ഐശ്വര്യവും ധനസ‌മൃദ്ധിയും ഉണ്ടാകാന്‍ വിഷ്ണുവിനെയാണ് പൂജിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യമുണ്ടാവാന്‍ നാമെല്ലാം കണികണ്ടുണരുന്നതും ശ്രീകൃഷ്ണന്റെ മഞ്ഞത്തുകില്‍ ചാര്‍ത്തി മണിക്കുഴല്‍ ഊതിനില്‍ക്കുന്ന പ്രസന്നവദനം കണ്ടാണ്. വിഷുക്കണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് കൃഷ്ണവിഗ്രഹം.


Kadappad :
 janmabhumidaily

No comments: