Pages

Wednesday, November 23, 2011

ചാണക്യദര്‍ശനം

ചാണക്യദര്‍ശനം

നാഗ്നി ഹോത്രം വിനാ വേദം
ന ച ദാനം വിനാ ക്രിയാ
ന ഭാവേന വിനാ സിദ്ധി
സ്തസ്മാദ്‌ ഭാവോ ഹി കാരണം
ശ്ലോകാര്‍ത്ഥം:-

യജ്ഞം കൂടാതെ വേദപഠനവും, ദാനം കൂടാത്ത യജ്ഞവും വിഫലമാണ്‌. സിദ്ധികൂടാത്ത പൂജയും ഫലം ചെയ്യുന്നില്ല. ഈ മൂന്നു കര്‍മ്മങ്ങള്‍ക്കും അടിസ്ഥാനം മനഃസ്ഥിതി തന്നെ.”
ചാണക്യഗുരുവിന്റെ ഈ വാചകങ്ങള്‍ ഭാരതീയാചാരങ്ങളെ സൂചിപ്പിക്കുന്നു. ഗുരുകുല വിദ്യാഭ്യാസകാലത്തേക്ക്‌ ഒന്നെത്തിനോക്കിയാല്‍ അവിടെ വേദപഠനം വളരെ നിര്‍ബന്ധമായിരുന്നു എന്നുകാണാം. ആശ്രമപ്രാന്തങ്ങളില്‍, മരത്തണലുകളില്‍, സര്‍വസ്വാതന്ത്യത്തോടെ ഗുരുശിഷ്യന്മാര്‍ സംവാദം നടത്തിക്കൊണ്ടാണ്‌ വേദപഠനം നിര്‍വ്വഹിക്കപ്പെട്ടത്‌. ഋക്കിലും യജുസ്സിലും പറയുന്ന വേദമന്ത്രങ്ങളോരോന്നും മനഃപാഠമാക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം, ഉപയോഗം, ഫലം, ഗാന സംവിധാനം എന്നിവയെല്ലാം സ്വാധീനിക്കാന്‍ വേണ്ടി എല്ലാ പ്രഭാതത്തിലും ആചാര്യനോടൊത്ത്‌ ഹോമകുണ്ഡത്തിന്‌ ചുറ്റും ഉപവിഷ്ഠരായി യജ്ഞവും അനുഷ്ഠിച്ചുപോന്നു. കര്‍മ്മവിഭാഗം കൂടാതെ സിദ്ധാന്തവിഭാഗം ശാശ്വതമല്ലല്ലോ?
ആശ്രമങ്ങളിലോ, ജനപദങ്ങളിലോ, നദീതീരങ്ങളിലോ യജ്ഞം നടക്കുമ്പോള്‍ ആഗന്തുകരാകുന്ന അന്യര്‍ക്ക്‌ ദാനം നിര്‍ബന്ധമാണ്‌. ദയയോട്‌ കൂടിയ ദാനം മാത്രമേ ദാനമാകൂ. ദാനാര്‍ത്ഥിയുടെ ചുറ്റുപാടും ആവശ്യവും മനസ്സിലാക്കി അനുകമ്പതോന്നി ദാനം കൊടുക്കാന്‍ കഴിഞ്ഞാല്‍ അത്യന്തം പുണ്യമാണ്‌. അര്‍ത്ഥിയോട്‌ തോന്നുന്ന ദയയും ആത്മാര്‍ത്ഥമായിരിക്കണം. ഗുരു ചാണക്യന്‍ ഒരു കാര്യത്തില്‍ അത്യന്തം നിഷ്കര്‍ഷ കാണിക്കുന്നു. ഏതുകര്‍മ്മവും ആത്മാര്‍ത്ഥമായി ചെയ്യുക. ഇതേ നിബന്ധനയാണ്‌ അദ്ദേഹം ഈശ്വര പൂജയിലും നിഷ്കര്‍ഷിക്കുന്നത്‌. അങ്ങനെ ചെയ്താല്‍ മാത്രമേ ഈശ്വര പ്രസാദമുണ്ടാവൂ. അതുകൊണ്ട്‌ വേദപഠനമോ പൂജയോ ഒക്കെത്തന്നെ നമ്മുടെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.
വ്യാഖ്യാനം: എം.പി.നീലകണ്ഠന്‍ നമ്പൂതിരി
(Kadappad: Janmabhumi )

No comments: